മുഖ്യമന്ത്രി പറയുന്നത് പൊളിച്ചടുക്കാന്‍ കഴിയുമെന്ന ബോധ്യമുണ്ട്;  വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് സതീശന്‍

ഫെയ്സ്ബുക്ക് സംവാദത്തില്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്. വേറെ വിഷയത്തിലാണ് മറുപടി. നാലുവോട്ടിനുവേണ്ടി ആരുമായി കൂട്ടുകൂടാന്‍ മടിയില്ലാത്തവാരാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 കൊച്ചി:  മുഖ്യമന്ത്രി പിണറായി വ്യജയനെ വീണ്ടും സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെയ്സ്ബുക്ക് സംവാദത്തില്‍ ഇപ്പോള്‍ ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്. വേറെ വിഷയത്തിലാണ് മറുപടി. നാലുവോട്ടിനുവേണ്ടി ആരുമായി കൂട്ടുകൂടാന്‍ മടിയില്ലാത്തവാരാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഴിഞ്ഞം തുറമുഖം, ഗെയില്‍ പൈപ്പ്ലൈന്‍, കൊച്ചി മെട്രോ തുടങ്ങിയ വികസനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ തയ്യാറാണ്. ശബരിമല സ്വര്‍ണക്കൊള്ള, ഡീല്‍ വിവാദം പോലുള്ള വിഷയങ്ങളിലും സംവാദത്തിന് ഒരുക്കമാണ്. ചോദിക്കുന്ന ചോദ്യത്തിനൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ല. കണ്ടംവഴി ഓടുകയാണെന്ന് താന്‍ പറയുന്നില്ല. നാലുവോട്ടിനു വേണ്ടി ആര്‍എസ്എസുമായും ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും പിഡിപിയുമായും കൂട്ടുകൂടുമെന്ന് തെളിയിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പറയുന്നത് പൊളിച്ചടുക്കാന്‍ കഴിയുമെന്ന ബോധ്യത്തിലാണ് അദ്ദേഹത്തെ സംവാദത്തിന് ക്ഷണിച്ചത്. പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ക്ക് യുക്തിഭദ്രതയുണ്ട്. വോട്ടിനുവേണ്ടി ജനസംഘം, ജമാ അത്തെ ഇസ്ലാമി, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുമായി കൂട്ടുകൂടിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എന്താണ് സിപിഎം നേതാക്കള്‍ മിണ്ടാത്തതെന്നും സതീശന്‍ ചോദിച്ചു. ജനസംഘം വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് പറയുന്നത് ദേശാഭിമാനിയുടെ പഴയതാളുകള്‍ നോക്കിയാല്‍ കാണം. ജനസംഘത്തെ വെള്ളപൂശിയ പാര്‍ട്ടിയാണ് സിപിഎം. സിപിഎമ്മിനെ പിന്തുണച്ചാല്‍ മതേതരവാദികള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വര്‍ഗീയവാദികള്‍ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തൊരു ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടേതെന്നും സതീശന്‍ പറഞ്ഞു.

ജി സുധാകരനെതിരെ വളരെ വില കുറഞ്ഞ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്. സിപിഎം വിട്ടുവിട്ടവന്നവര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ കൊടുക്കരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കോണ്‍ഗ്രസോ ലീഗോ വിട്ടവര്‍ക്ക് സിപിഎമ്മിന് പിന്തുണ നല്‍കാം. ലീഗ് വിട്ട ജലീലിനെ സ്ഥാനാര്‍ഥിയാക്കിയില്ലേ?. മുഖ്യമന്ത്രിയുടെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.