കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത ഇ കെ വിഭാഗം 

കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത ഇ കെ വിഭാഗം നേതാക്കളും രംഗത്ത്. നാസര്‍ ഫൈസി കൂടത്തായി മുസ്തഫ മുണ്ടുപാറ തുടങ്ങിയ നേതാക്കളാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ദീനിന്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അത് അവരുടെ ബാധ്യതയാണെന്നുമായിരുന്നു മുസ്തഫ മുണ്ടുപാറയുടെ പ്രതികരണം.

 

മലപ്പുറം: കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത ഇ കെ വിഭാഗം നേതാക്കളും രംഗത്ത്. നാസര്‍ ഫൈസി കൂടത്തായി മുസ്തഫ മുണ്ടുപാറ തുടങ്ങിയ നേതാക്കളാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ദീനിന്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അത് അവരുടെ ബാധ്യതയാണെന്നുമായിരുന്നു മുസ്തഫ മുണ്ടുപാറയുടെ പ്രതികരണം.

ഇസ്‌ലാാമിന്റെ വ്യവസ്ഥകള്‍ പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനത്തില്‍ ഇത് സ്വാഭാവികമാണ്. മതകാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശത്തെ കുറ്റമായി കാണുന്നവരോട് സഹതാപിക്കാനെ നിര്‍വാഹമുള്ളൂ എന്നും ഇദ്ദേഹം പറയുന്നു. വിശ്വാസിയുടെ ജീവിതത്തിന് മതം നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളും ചിട്ടകളും ഉണ്ട്. സമയാസമയങ്ങളില്‍ പണ്ഡിതനേതൃത്വവും സംഘടനാ സംവിധാനവും ഇത് പറയും. മിലാദ് റാലിയായാലും ഓണാഘോഷമായലും അത് അങ്ങനെയാണെന്നും മുസ്തഫ മുണ്ടുപാറ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

മതവിധി പണ്ഡിതനായ കാന്തപുരത്തിന് പറയാമെന്നായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ പ്രതികരണം. മതവിധി ബോധ്യപ്പെത്താനും പറഞ്ഞു കൊണ്ടേയിരിക്കാനുമാണ് മതം പഠിച്ച പണ്ഡിതന്മാര്‍ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അദ്ദേഹത്തെ അംഗീകരിക്കുന്ന സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹത്തിന് പറയാം എന്നും അംഗീകരിക്കാത്തവര്‍ക്ക് തള്ളാം എന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പക്ഷേ പറയാന്‍ പാടില്ല എന്ന തിട്ടൂരം അദ്ദേഹത്തോട് മാത്രമല്ല ഒരു മത പണ്ഡിതനോടും വേണ്ട എന്ന ഓര്‍മപ്പെടുത്തലാണ് നാസര്‍ ഫൈസി കൂടത്തായി നടത്തിയത്.

അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പ്രസ്തവന. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.