ശബരിമല തീർഥാടകർ പമ്പയിൽ വസ്ത്രം നിക്ഷേപിക്കുന്നത് കർശനമായി തടയണം ; ഹൈകോടതി 

ശബരിമല തീർഥാടന വേളയിൽ ഭക്തർ വസ്ത്രങ്ങൾ പമ്പ നദിയിൽ നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈകോടതി. ഇത്തരമൊരു ആചാരമില്ലെന്നതടക്കം ചൂണ്ടിക്കാട്ടി തുണി പുഴയിൽ ഒഴുക്കുന്നത്
 

 കൊച്ചി : ശബരിമല തീർഥാടന വേളയിൽ ഭക്തർ വസ്ത്രങ്ങൾ പമ്പ നദിയിൽ നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈകോടതി. ഇത്തരമൊരു ആചാരമില്ലെന്നതടക്കം ചൂണ്ടിക്കാട്ടി തുണി പുഴയിൽ ഒഴുക്കുന്നത് വിലക്കുന്ന മുൻ ഉത്തരവുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനും പ്രാദേശിക ഭരണകൂടത്തിനും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ച് കർശന നിർദേശം നൽകി.

നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ സ്പെഷ്യൽ കമീഷണ‌ർ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. നവംബർ 15ന് അടുത്ത തീർഥാടന സീസൺ ആരംഭിക്കുന്നതിന് മുമ്പ് നദി പൂർണമായും ശുദ്ധീകരിക്കണം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത ശാസ്ത്രീയമായ മാലിന്യ സംസ്കരണ രീതികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പമ്പയിലെ 97ശതമാനം മാലിന്യവും നീക്കം ചെയ്തെന്ന സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച കേസിലെ നടപടികൾ ഹൈകോടതി അവസാനിപ്പിച്ചു.