ശബരിമലയിലെ ഓണസദ്യ വിവാദം; ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും തമ്മിൽ പരസ്യ വാക്പോര്
ശബരിമലയിൽ തിരുവോണ നാളിൽ അയ്യപ്പഭക്തർക്ക് ഓണസദ്യ നൽകിയതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും ദേവസ്വം മന്ത്രി കെ. മുരളീധരനും തമ്മിൽ പരസ്യ വാക്പോര്. ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയപ്പോൾ സാധാരണ ഭക്തർക്ക് പുലാവ് മാത്രമാണ് നൽകിയതെന്ന് മന്ത്രി ആരോപിച്ചപ്പോൾ, ശബരിമലയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മന്ത്രിക്കു ലഭിച്ചത് തെറ്റായ വിവരമാണെന്നും ബോർഡ് പ്രസിഡന്റ് തിരിച്ചടിച്ചു.
തിരുവനന്തപുരം: ശബരിമലയിൽ തിരുവോണ നാളിൽ അയ്യപ്പഭക്തർക്ക് ഓണസദ്യ നൽകിയതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും ദേവസ്വം മന്ത്രി കെ. മുരളീധരനും തമ്മിൽ പരസ്യ വാക്പോര്. ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയപ്പോൾ സാധാരണ ഭക്തർക്ക് പുലാവ് മാത്രമാണ് നൽകിയതെന്ന് മന്ത്രി ആരോപിച്ചപ്പോൾ, ശബരിമലയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മന്ത്രിക്കു ലഭിച്ചത് തെറ്റായ വിവരമാണെന്നും ബോർഡ് പ്രസിഡന്റ് തിരിച്ചടിച്ചു.വർഷങ്ങളായി ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ സന്നദ്ധ സംഘടനകളും മറ്റും ചേർന്ന് ശബരിമലയിലെത്തുന്ന ഭക്തർക്ക് പരമ്പരാഗത രീതിയിൽ ഓണസദ്യ നൽകിവരുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ സദ്യ വിതരണത്തിൽ വിവേചനവും അനാസ്ഥയും ഉണ്ടായെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്.
ശബരിമലയിൽ ഓണസദ്യ വിതരണത്തിൽ വീഴ്ചയുണ്ടായെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സത്യവിരുദ്ധമാണെന്ന് ടിഡിബി പ്രസിഡന്റ് കെ ജയകുമാർ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് താനിത് വ്യക്തമാക്കുന്നത്. തിരുവോണ ദിനത്തിൽ 3,000-ത്തോളം പേർക്ക് പരമ്പരാഗത സദ്യ നൽകിയിട്ടുണ്ട്. പലരും പലരെയും തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് മന്ത്രിക്കും തെറ്റായ റിപ്പോർട്ട് ലഭിച്ചത്. സംഭവത്തിൽ യാതൊരു തരത്തിലുള്ള ഭരണപരമായ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് സർക്കാരിനോട് വിശദീകരിക്കാൻ ബോർഡിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സന്നദ്ധത പ്രകടിപ്പിച്ചാണ് സദ്യ നടത്തിപ്പിൽ പങ്കാളികളായിരുന്നത്. എന്നാൽ ഇത്തവണ അവരെ നിർബന്ധിക്കാൻ സാധിക്കില്ലായിരുന്നു. മേൽശാന്തിയും താല്പര്യം കാണിക്കാതിരുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് നേരിട്ട് സദ്യയൊരുക്കാനുള്ള ചുമതല ഏറ്റെടുത്തതെന്നും ജയകുമാർ കൂട്ടിച്ചേർത്തു.