ശബരിമല ഓണം പൂജ: പ്ലാസ്റ്റിക് നിരോധനം ഉറപ്പാക്കും
ശബരിമല ഓണം പൂജയുമായി ബന്ധപ്പെട്ട് നട തുറക്കുന്ന സമയങ്ങളിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവർത്തനം നിരീക്ഷിക്കുന്നതിനും വിവിധ ഉദ്യോഗസ്ഥരെ ജില്ല കലക്ടർ എ നിസാമുദ്ദീൻ നിയമിച്ചു.
പത്തനംതിട്ട : ശബരിമല ഓണം പൂജയുമായി ബന്ധപ്പെട്ട് നട തുറക്കുന്ന സമയങ്ങളിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് നിരോധനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവർത്തനം നിരീക്ഷിക്കുന്നതിനും വിവിധ ഉദ്യോഗസ്ഥരെ ജില്ല കലക്ടർ എ നിസാമുദ്ദീൻ നിയമിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ സാനിറ്റേഷൻ സുപ്പർവൈസർ, സ്‌ക്വാഡ് ലീഡർ, സ്‌ക്വാഡ് അംഗങ്ങൾ എന്നീ ചുമതലകളും ലൈസൻ ജോലികളും ഉദ്യോഗസ്ഥർ നിർവഹിക്കും. സ്‌ക്വാഡ് പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം, നിരോധിത ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയൽ തുടങ്ങിയ ചുമതല നിർവഹിക്കും.
സാനിറ്റേഷൻ സുപ്പർവൈസർ ചുമതലയിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശബരിമല സാനിറ്റേഷൻ സൊസൈറ്റിക്ക് കീഴിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്ന ശബരിമല വിശുദ്ധിസേന അംഗങ്ങൾ നടത്തുന്ന പ്രവർത്തികൾക്ക് മേൽനോട്ടം വഹിച്ച് ആവശ്യമായ നിർദേശം നൽകും. മാലിന്യം നദിയിലേക്ക് നിക്ഷേപിക്കൽ, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മാലിന്യം നീക്കം ചെയ്യാതെയിരിക്കുന്ന സംഭവങ്ങൾ എന്നിവ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. ഓണം പൂജയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 24 മുതൽ 28 വരെ ശബരിമല നട തുറക്കും.