ശബരിമല സ്വർണക്കൊള്ള ; രണ്ടാമത്തെ കേസിൽ മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങും
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡിയിൽ വാങ്ങും. ഒരു ദിവസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിന് പിന്നാലെ ദ്വാരപാലക ശിൽപ കവർച്ചയുമായി ബന്ധപ്പെട്ട കേസിലും ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ എസ്.ഐ.ടി പ്രതി ചേർത്തത്. സ്വർണക്കൊള്ളയിൽ ഉന്നത ഇടപെടൽ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ, വിശദമായി ചോദ്യം ചെയ്യുന്നതിനാണ് പത്മകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ വാദം കേൾക്കും. അദ്ദേഹത്തോടൊപ്പം കേസിൽ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം നടക്കും. നിലവിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിനെ റിമാൻഡ് നീട്ടുന്നതിനായി ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടാതെ, സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാടുകൾ പരിശോധിക്കുന്നതിനായി കേസ് രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷ ഈ മാസം 10-നാണ് വിജിലൻസ് കോടതി പരിഗണിക്കുക.