ശബരിമല സ്വർണ്ണക്കൊള്ള ; മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂർ
ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു വിട്ടയച്ചു. കൊച്ചി ഓഫീസിൽ നടന്ന ഒമ്പത് മണിക്കൂർ നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ വീണ്ടും ഹാജരാകണമെന്ന നോട്ടീസും ഇഡി നൽകിയിട്ടുണ്ട്.
കട്ടിളപാളി കേസിലെ ആറാം പ്രതിയും ദ്വാരപാലകപാളി കേസിലെ രണ്ടാം പ്രതിയുമാണ് മുരാരി ബാബു. 90 ദിവസത്തെ ജയിൽ വാസത്തിന് ശേഷം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയ സാഹചര്യത്തിലാണ് ഇഡി ഇദ്ദേഹത്തെ വിളിച്ചുവരുത്തിയത്. സ്വർണ്ണ പാളികൾ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത് മുരാരി ബാബുവാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് പോറ്റിയ്ക്ക് ഇ-മെയിൽ അയച്ചതും പിന്നീട് ബോർഡിന് മുൻപിൽ ഫയലുകൾ എത്തിച്ചതും ഇദ്ദേഹമായിരുന്നു.
ഈ ഇടപാടിലൂടെ മുരാരി ബാബുവിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇദ്ദേഹം സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.