ശബരിമല സ്വര്‍ണ്ണക്കൊള്ള: എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

 

ദേവസ്വം ബോര്‍ഡ് അംഗമായ വിജയകുമാര്‍, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് പണ്ടാരി, ഗോവര്‍ദ്ധന്‍ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറും.

 

ഡിസംബര്‍ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമര്‍ശിച്ചിരുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരന്‍ നേരിട്ട് ഹാജരായാണ് നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ട് നല്‍കുക. ഡിസംബര്‍ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമര്‍ശിച്ചിരുന്നു. വന്‍ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണസംഘം സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് അംഗമായ വിജയകുമാര്‍, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് പണ്ടാരി, ഗോവര്‍ദ്ധന്‍ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. പ്രതിപക്ഷ നേതാവ് വി ഡി സതീശനു, രമേശ് ചെന്നിത്തലയും ഉന്നയിച്ച അന്തര്‍സംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന പരിശോധനയും നടത്തിയിരുന്നു. ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും കോടതി കൈമാറും. ജനുവരി 17 വരെയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിലവില്‍ എസ്‌ഐടിക്ക് അനുവദിച്ച സമയം.