ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരികെ എത്തിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് അയച്ച ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി ഉടന്‍ തിരികെ എത്തിക്കേണ്ടെന്ന് ഹൈക്കോടതി

 

അനുമതി തേടാതെ സ്വർണപാളികള്‍ ഇളക്കി മാറ്റിയതില്‍ ഹൈക്കോടതിയില്‍ ദേവസ്വം ബോർഡ് മാപ്പപേക്ഷിച്ചു

കൊച്ചി: അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് അയച്ച ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളി ഉടന്‍ തിരികെ എത്തിക്കേണ്ടെന്ന് ഹൈക്കോടതി. അതേസമയം സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ദേവസ്വം ബോര്‍ഡ് ഹാജരാക്കണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.

എന്നാല്‍, ശ്രീകോവിലിലെ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി കർശന നിർദേശം നല്‍കി. അനുമതി തേടാതെ സ്വർണപാളികള്‍ ഇളക്കി മാറ്റിയതില്‍ ഹൈക്കോടതിയില്‍ ദേവസ്വം ബോർഡ് മാപ്പപേക്ഷിച്ചു.

കാണിക്കയായി ഭക്തർ നാണയങ്ങള്‍ എറിയുന്നത് മൂലം ദ്വാരപാലക ശില്പങ്ങള്‍ക്ക് കേടുപറ്റിയതിനാലാണ് അറ്റകുറ്റപ്പണി വേണ്ടിവന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്പോണ്‍സറുടെ ചിലവില്‍ അറ്റകുറ്റപ്പണി നടത്തുന്നതെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ വിശദീകരിച്ചു.