റോഡ് തകർന്ന സംഭവം : പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നഗരസഭയുടെ അന്ത്യശാസനം ഇന്ന് അവസാനിക്കും
സംരക്ഷണ ഭിത്തി നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ കർശന നിയമനടപടിക്കുള്ള തീരുമാനം നാളെ
രാജരാജേശ്വര ഗസ്റ്റ് ഹൗസ് റോഡിൽ (തമ്പുരാൻ റോഡ്) സ്വകാര്യ വ്യക്തികൾ അനിയന്ത്രിതമായി മണ്ണെടുത്തതിനെ തുടർന്ന് റോഡ് ഇടിഞ്ഞുതകർന്ന സംഭവത്തിൽ, സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങാൻ നഗരസഭ നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കും.
തളിപ്പറമ്പ്: രാജരാജേശ്വര ഗസ്റ്റ് ഹൗസ് റോഡിൽ (തമ്പുരാൻ റോഡ്) സ്വകാര്യ വ്യക്തികൾ അനിയന്ത്രിതമായി മണ്ണെടുത്തതിനെ തുടർന്ന് റോഡ് ഇടിഞ്ഞുതകർന്ന സംഭവത്തിൽ, സംരക്ഷണ ഭിത്തി നിർമ്മാണം തുടങ്ങാൻ നഗരസഭ നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കും. കെ.പി ഹാഷിർ, മുഹമ്മദ് ഇർഷാദ് കൊമ്മച്ചി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നടത്തിയ മണ്ണെടുപ്പാണ് കാലവർഷത്തിൽ മണ്ണിടിച്ചിലിനും റോഡ് തകർച്ചയ്ക്കും കാരണമായത്.
തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനപ്രകാരം, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അപ്രൂവ് ചെയ്ത പ്ലാൻ പ്രകാരം സ്ഥലമുടമ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും സംരക്ഷണ ഭിത്തി നിർമ്മാണം ഇന്നത്തോടെ ആരംഭിക്കണം.
സ്ഥലമുടമകൾ നിർമ്മാണ പ്രവൃത്തിയിൽ നിന്ന് പിന്മാറുകയോ സമയബന്ധിതമായി പൂർത്തിയാക്കാതിരിക്കുകയോ ചെയ്താൽ, നാളെ നടക്കുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഇവർക്കെതിരെ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായേക്കും. പൊതു റോഡ് തകരാൻ കാരണമായതിനും നിയമലംഘനങ്ങൾക്കും എതിരെ ഉടമകൾക്കെതിരെ സിവിൽ, ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കാനാണ് നഗരസഭയുടെ നീക്കം. അതോടൊപ്പം സ്ഥലമുടയ്ക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വഴിവിട്ട സഹായം ലഭ്യമായിട്ടുണ്ടെങ്കിൽ, അവർക്കെതിരെയും ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടാകും എന്നാണ് സൂചന.