അരിക്കൊമ്പന്‍ ; നിരീക്ഷണം ശക്തമാക്കി തമിഴ് നാട് വനം വകുപ്പ്

ആനയെ വെടി പൊട്ടിച്ച് കാടുകയറ്റാന്‍ ആണ് വനപാലകര്‍ ശ്രമിക്കുന്നത്.
 

അരിക്കൊമ്പന്‍ കാട്ടാന തമിഴ്‌നാട് വനമേഖലയില്‍ തുടരുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കി തമിഴ് നാട് വനം വകുപ്പ്. മേഘമലയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് അരിക്കൊമ്പന്‍ ഇപ്പോഴും തമ്പടിച്ച് നില്‍ക്കുന്നുണ്ടെന്നാണ് വിവരം. ആനയെ വെടി പൊട്ടിച്ച് കാടുകയറ്റാന്‍ ആണ് വനപാലകര്‍ ശ്രമിക്കുന്നത്.

അതേസമയം ജനവാസ മേഖലയില്‍ ഇറങ്ങുന്നതില്‍ മേഘമല നിവാസികള്‍ കടുത്ത ഭീതിയിലാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ മുന്‍പില്ലാത്ത വിധം ആശങ്കയാണ് അരിക്കൊമ്പന്റെ വരവോടെ ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മഴ മേഘങ്ങള്‍ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കാന്‍ വൈകുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് വരെ പെരിയാര്‍ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പന്‍. അതിനുശേഷമായിരിക്കാം തമിഴ്‌നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.