രേവന്ത് റെഡ്ഡി അപമാനിച്ചത് പിണറായി വിജയനെ മാത്രമല്ല, കേരള ജനതയെ കൂടിയാണ് : വി. ശിവൻകുട്ടി

 മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധിക്ഷേപകരമായ പരാമർശങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. രേവന്ത് റെഡ്ഡി അപമാനിച്ചത് പിണറായി വിജയനെ മാത്രമല്ല,

 

 മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധിക്ഷേപകരമായ പരാമർശങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. രേവന്ത് റെഡ്ഡി അപമാനിച്ചത് പിണറായി വിജയനെ മാത്രമല്ല, കേരള ജനതയെ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്നും, ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ ഔദ്യോഗിക ലെറ്ററുകളിൽ ഇത്രയും മോശം ഭാഷ ഉപയോഗിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് രേവന്ത് റെഡ്ഡിക്ക് ഇത്തരം കാര്യങ്ങളിൽ വഴി കാട്ടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആരോപിച്ചു.

എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് സംഘപരിവാർ മനസ്സുമായി കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഡിയിൽ നിന്ന് ഇതിൽ കൂടുതൽ മാന്യത പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പരിഹസിച്ചു. രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ മാന്യമായ ഭാഷ അറിയാത്ത ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് ആ പദവിക്ക് തന്നെ അവഹേളനമാണ്. ബിജെപിയെ വിമർശിക്കുന്നില്ല എന്നാരോപിക്കുന്ന രേവന്ത് റെഡ്ഡി, കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഭരണഘടനാപരമായ പോരാട്ടം നടത്തുന്ന ഏക സംസ്ഥാനം കേരളമാണെന്ന വസ്തുത തിരിച്ചറിയണം. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘പോ മോനെ ദിനേശാ’ എന്ന സിനിമാ ഡയലോഗിലൂടെ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയെ പരിഹസിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് പിണറായി വിജയനെ വികസന ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് പുറത്തുവിട്ട ഔദ്യോഗിക കത്തിലും ‘നീ പോ മോനെ വിജയാ’ എന്ന പ്രയോഗം അദ്ദേഹം ആവർത്തിച്ചു. ഇതിന് ‘ഡാഷ് മോനേ രേവന്താ എന്ന മറുപടി വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചതും രാഷ്ട്രീയ രംഗത്ത് സജീവ ചർച്ചയായിരിക്കുകയാണ്. സംഘപരിവാറിനോട് മൃദുസമീപനം പുലർത്തുന്നവർക്ക് മാത്രമേ ഇത്തരം വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയൂ എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയ്യാറെന്നാണ് അറിയിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക കത്തിലും ‘നീ പോ മോനെ വിജയാ’ എന്ന് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ‘ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ പ്രതികരണം.