കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലക്ക് ഉണർവേകാൻ വിനോദ ബോട്ട് സർവീസ് സഹായകമാവും : മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോടിനെയും ബേപ്പൂരിനെയും ബന്ധിപ്പിച്ചുള്ള സ്പീഡ് ബോട്ട് സർവീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

 

കോഴിക്കോട് :കോഴിക്കോടിനെയും ബേപ്പൂരിനെയും ബന്ധിപ്പിച്ചുള്ള സ്പീഡ് ബോട്ട് സർവീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയിൽ സ്പീഡ് ബോട്ട് യാത്ര പുതിയ അനുഭവമാകുമെന്ന് മന്ത്രി പറഞ്ഞു. മലബാറിന്റെ കടൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവീസ് ആരംഭിക്കുന്നത്. ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ബോട്ട് യാത്ര മികച്ച അനുഭവമായിരിക്കും. ഭാവിയിൽ കൂടുതൽ സൗകര്യങ്ങളുള്ള സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. 

കോഴിക്കോട്-ബേപ്പൂർ റൂട്ടിൽ ആദ്യമായാണ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. ഒരു ബോട്ടിൽ 13 പേർക്ക് യാത്ര ചെയ്യാം. മിതമായ വേഗത്തിൽ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് ബീച്ചിൽനിന്ന് ബേപ്പൂരിലെത്താം. വിവിധ പാക്കേജുകൾ തിരഞ്ഞെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികൾക്കായി ബോട്ടിൽ ഒരുക്കിയിട്ടുണ്ട്. 

സിറ്റി പോലീസ് കമീഷണർ ടി നാരായണൻ, കെ.ടി.ഐ.എൽ ചെയർമാൻ എസ് കെ സജീഷ്, പോർട്ട് ഓഫീസർ ഹരി അച്യുത വാര്യർ, ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽ ദാസ് തുടങ്ങിയവർ പങ്കെടുത്തു.