മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി വേതനം പുതുക്കാൻ ശുപാർശ; അടിസ്ഥാനശമ്പളത്തിൽ 10,000 രൂപയിലധികം വർധന , റിപ്പോർട്ട് സമർപ്പിച്ചു
കോട്ടയം: കേരളത്തിലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കിനിശ്ചയിക്കുന്നതിന് റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടാണ് തൊഴിൽമന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറിയത്. പത്തുവർഷംമുൻപാണ് വേതനം പുതുക്കിയത്. റിപ്പോർട്ട് സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ ഡ്രൈവറുടെ അടിസ്ഥാനവേതനം 15,600 ആയിരുന്നു. അത് 27,100 ആയി ഉയരും.
കണ്ടക്ടർക്ക് പ്രതിമാസം 15,100 ആണ് അടിസ്ഥാനവേതനം. അത് 26,600 ആയി വർധിക്കും.
ക്ലീനറുടേത് 14,600-ൽനിന്ന് 26,100 ആയി ഉയരും.
ആറുമാസത്തിലൊരിക്കൽ ആനുപാതികമായ ഡിഎ വർധനയുണ്ട്. വാഷിങ് അലവൻസ് പ്രതിമാസം 60-ൽനിന്ന് 250 ആയി ഉയരും.
വീട്ടുവാടക 150 രൂപയിൽനിന്ന് 750 ആകും. വേതനവർധനയ്ക്ക് 2025 ജനുവരി ഒന്നുമുതൽ മുൻപ്രാബല്യം നൽകണം.
ഒാരോ വർഷവും െഡ്രെവർക്ക് 200 രൂപയും ക്ലീനർക്ക് 100 രൂപയും കണ്ടക്ടർക്ക് 150 രൂപയും ഇൻക്രിമെന്റ് കിട്ടും.
അഞ്ചുവർഷം കഴിഞ്ഞാൽ സർവീസനുസരിച്ച് വെയ്‌റ്റേജുമുണ്ട്. ഒാഫീസ് ജീവനക്കാരുടെയും വേതനം കൂട്ടിയിട്ടുണ്ട്.
2024 ഒക്ടോബർ ഒൻപതിനാണ് കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. എറണാകുളം റീജണൽ ജോയിൻറ് ലേബർ കമ്മിഷണർ ഡി. സുരേഷ്‌കുമാർ ചെയർമാനായി 15 അംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. യൂണിയൻ, തൊഴിലുടമ പ്രതിനിധികളായി മലയാലപ്പുഴ ജ്യോതിഷ്‌കുമാർ, ടി.കെ. രാജൻ, എം.എസ്. സ്കറിയ, എ.സി. കൃഷ്ണൻ, ടി.സി. വിജയൻ, വി.എ.കെ. തങ്ങൾ, ടി. ഗോപിനാഥൻ, ലോറൻസ് ബാബു, കെ. ബാലചന്ദ്രൻ, കെ.ജെ. സ്റ്റാലിൻ എന്നിവർ അംഗങ്ങളായിരുന്നു.