ദേശീയപാതയോരങ്ങളിലെ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് ഡിജിപി രവാഡാ ചന്ദ്രശേഖർ സുപ്രീം കോടതിയിൽ
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയോരങ്ങളിലെ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും പൂർണ്ണമായി ഒഴിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദ്ദേശം നൽകിയതായി ഡിജിപി രവാഡാ ചന്ദ്രശേഖർ സുപ്രീം കോടതിയെ അറിയിച്ചു.
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയോരങ്ങളിലെ അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും പൂർണ്ണമായി ഒഴിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദ്ദേശം നൽകിയതായി ഡിജിപി രവാഡാ ചന്ദ്രശേഖർ സുപ്രീം കോടതിയെ അറിയിച്ചു. ദേശീയ പാത അതോറിറ്റി, മരാമത്ത്, റവന്യൂ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് സംയുക്തമായാണ് ഈ ഒഴിപ്പിക്കൽ നടപടികൾ നടപ്പിലാക്കുന്നത്. ദേശീയ പാതകളിലെ വർദ്ധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സുമേധയാ എടുത്ത കേസിൽ കോടതി നൽകിയ ഒരു ഡസനോളം നിർദേശങ്ങൾ നടപ്പിലാക്കിയതിന്റെ വിശദമായ നടപടി റിപ്പോർട്ടിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ദേശീയപാതകളിൽ അപകടങ്ങൾ പതിയിരിക്കുന്ന ‘ബ്ലാക്ക് സ്പോട്ടുകൾ’ പ്രത്യേകം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയപാതയോരത്തെ അനധികൃത കടകൾ, താത്കാലിക നിർമാണങ്ങൾ, കൂറ്റൻ പരസ്യബോർഡുകൾ, ഓട്ടോ സ്റ്റാൻഡുകൾ, ബസ് ഷെൽട്ടറുകൾ എന്നിവയെല്ലാം പോലീസിന്റെ നേരിട്ടുള്ള സാന്നിധ്യത്തിൽ വേഗത്തിൽ നീക്കം ചെയ്തുവരുകയാണ്. ഇനി മുതൽ ദേശീയപാതയോരത്ത് പുതിയ തട്ടുകടകളോ മറ്റ് അനധികൃത നിർമാണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾത്തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. എൻ.എച്ച്.എ.ഐയുടെയോ പി.ഡബ്ല്യു.ഡിയുടെയോ എൻ.ഒ.സി ഇല്ലാതെ ഹൈവേ സുരക്ഷാ മേഖലയിലെ ഒരു സ്ഥാപനത്തിനും ഇനി ലൈസൻസോ വ്യാപാര അനുമതിയോ പുതുക്കി നൽകില്ലെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് അപകടങ്ങൾ പതിയിരിക്കുന്ന പ്രധാന ബ്ലാക്ക് സ്പോട്ടുകൾ ഏതൊക്കെയാണെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. കൊല്ലം സിറ്റിയിൽ കല്ലുംതാഴം, മാങ്ങാട്; പത്തനംതിട്ടയിൽ കല്ലുക്കുഴി, മണക്കാല, പൂട്ടോട്, തട്ട; തൃശൂരിൽ എൻഎച്ച്-544, എൻഎച്ച്-66 പാതകളിലെ വിവിധ കേന്ദ്രങ്ങൾ; വയനാട്ടിൽ ധോട്ടപ്പൻകുളം, കൈനാട്ടി, ലക്കിടി, പഴയ വൈത്തിരി, മീനങ്ങാടി 54-ാം മൈൽ ജങ്ഷൻ, വരിയാട്; കണ്ണൂർ റൂഡലിൽ അഞ്ച് പ്രമുഖ അപകടമേഖലകൾ എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മേഖലകളിൽ പോലീസ് പ്രത്യേക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.