ഡല്‍ഹിയിലേക്ക് ടിക്കറ്റ് എടുത്തിരുന്നു; ശാരീരിക ബുദ്ധിമുട്ടികള്‍ മൂലം പോയില്ല,  കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന് മുന്നില്‍ കള്ളം പറഞ്ഞെന്ന ആരോപണത്തില്‍ മറുപടിയുമായി രമ്യ ഹരിദാസ്

ചിറയിന്‍കീഴിലെ തമ്മിലടി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അച്ചടക്ക സമിതിക്ക് മുമ്പില്‍   കള്ളം പറഞ്ഞെന്ന ആരോപണത്തില്‍ മറുപടിയുമായി രമ്യ ഹരിദാസ്. താന്‍ ഡല്‍ഹിയില്‍ പോയിട്ടില്ലെന്ന് സമ്മതിച്ച രമ്യ, ടിക്കറ്റ് എടുത്തിരുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലമാണ് പോകാതിരുന്നതെന്നുമാണ് വിശദീകരിച്ചത്.

 

പാലക്കാട്: ചിറയിന്‍കീഴിലെ തമ്മിലടി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അച്ചടക്ക സമിതിക്ക് മുമ്പില്‍   കള്ളം പറഞ്ഞെന്ന ആരോപണത്തില്‍ മറുപടിയുമായി രമ്യ ഹരിദാസ്. താന്‍ ഡല്‍ഹിയില്‍ പോയിട്ടില്ലെന്ന് സമ്മതിച്ച രമ്യ, ടിക്കറ്റ് എടുത്തിരുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലമാണ് പോകാതിരുന്നതെന്നുമാണ് വിശദീകരിച്ചത്. ഡിസിസി അധ്യക്ഷന്റെ മകളുടെ വിവാഹത്തിനായാണ് പാലക്കാട് എത്തിയതെന്നും രമ്യ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച രമ്യ, ചിറയിന്‍കീഴിലെ പ്രശ്‌നം പറഞ്ഞ് തീര്‍ക്കാവുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.

 പാര്‍ട്ടി നിയോഗിച്ച അച്ചടക്ക സമിതിക്ക് ഫോണിലൂടെയായിരുന്നു  രമ്യ മൊഴി നല്‍കിയത്. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം എം ഹസ്സന്‍ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ രമ്യ ഇന്നലെ പാലക്കാട് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കുടിക്കാഴ്ച നടത്തിയിരുന്നു. ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് രമ്യ പാലക്കാട് എത്തിയത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലാണ് എത്തിയത്.
ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാളയം പ്രദീപിനെയും സജാദിനെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.