പെരുമ്പാവൂരിനെ രക്ഷിക്കാന്‍ തൂഫാന്‍ ജാഗരണുമായി രമേശ് ചെന്നിത്തല

വ്യവസായികളെയും സര്‍വ്വകക്ഷികളെയും കേള്‍ക്കുകയും സംവദിക്കുകയും ചെയ്യും

 

അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി അവരോട് സംസാരിക്കും

'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' ഒരു മാസം പിന്നിടുമ്പോള്‍, ലഹരിക്കെതിരെ 'ഉണര്‍ന്ന് പെരുമ്പാവൂര്‍' എന്ന പ്രഖ്യാപനവുമായി 'തൂഫാന്‍ ജാഗരണ്‍' ജനകീയ പ്രതിരോധത്തിന് ഇന്ന് തുടക്കം. ആസാമിലെ മില്ലുകള്‍ പൂട്ടിയപ്പോള്‍ ജീവിതം പ്രതിസന്ധിയിലായ മനുഷ്യരെ നെഞ്ചോട് ചേര്‍ത്ത്, മികച്ച ശമ്പളവും സൗകര്യങ്ങളും നല്‍കി സ്വന്തം പോലെ സ്വീകരിച്ച നാടാണ് പെരുമ്പാവൂര്‍. കഠിനാധ്വാനം കൊണ്ട് അവരീ മണ്ണിനെ ഒരു 'മിനി ഇന്ത്യ'യാക്കി മാറ്റി. എന്നാല്‍, വിയര്‍പ്പൊഴുക്കി ജീവിക്കുന്ന ഈ മനുഷ്യരെ മറയാക്കി ലഹരിമാഫിയകള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെ അഭിസംബോധന ചെയ്യാന്‍ പെരുമ്പാവൂര്‍ ഇന്ന് ഒന്നിച്ചു കൂടുകയാണ് - 'തൂഫാന്‍ ജാഗരണിലൂടെ' എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന്‍ പതാക ഉയര്‍ത്തി പെരുമ്പാവൂര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലും.

തുടര്‍ന്ന്, വ്യവസായികളെയും സര്‍വ്വകക്ഷികളെയും കേള്‍ക്കുകയും സംവദിക്കുകയും ചെയ്യും. അതിനുശേഷം അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി അവരോട് സംസാരിക്കും. കുട്ടികളും മുതിര്‍ന്നവരും അതിഥി സഹോദരങ്ങളും ഒരേ മനസോടെ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് ഇന്ന് 'തൂഫാന്‍ വാറിയര്‍'മാരാകുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ബെന്നി ബഹനാന്‍ എംപി, എംഎല്‍എമാരായ മനോജ് മൂത്തേടന്‍, വി പി സജീന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സംഗീത കെ എന്‍ തുടങ്ങി എല്ലാ കക്ഷി രാഷ്ട്രീയ-സാമുദായിക-സാമൂഹിക നേതാക്കളും, സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെ എല്ലാ റാങ്കിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരും, മാധ്യമപ്രവര്‍ത്തകരും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും ഈ മഹാകൂട്ടായ്മയിലുണ്ടാകും. അധ്വാനത്തിന്റെ 'മിനി ഇന്ത്യ'യെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.