രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്ന് എടുത്ത തീരുമാനം, അറബിക്കടൽ ഇരമ്പി വന്നാലും മാറ്റമില്ല : വി.ഡി. സതീശൻ 

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്ന് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
 

കൊച്ചി: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്ന് എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അറബിക്കടൽ ഇളകി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ല. രാഷ്ട്രീയത്തിൽ വികാരത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേതൃത്വത്തിൻറെ കൂട്ടായ തീരുമാനമാണ് അത്. അത് ആൾകൂട്ടം പറഞ്ഞാൽ മാറില്ല. കേരളം മുഴുവൻ ഇരമ്പി വന്നാലും അറബിക്കടൽ ഇരമ്പി വന്നാലും ബോധ്യങ്ങളിൽ നിന്നുള്ള തീരുമാനം മാറില്ല. അത് കുറച്ചു കഴിയുമ്പോൾ ആൾകൂട്ടത്തിന് ബോധ്യം വരുമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ലൈംഗിക പീഡന പരാതിയിൽ വ്യാഴാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയത്. രാഹുലുമായുള്ള വാട്സ് ആപ്പ് ചാറ്റും ഗർഭഛിദ്രത്തിന് നിർബന്ധിച്ചു കൊണ്ടുള്ള ശബ്ദരേഖയും ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയതിൻറെ മെഡിക്കൽ രേഖകളും അടങ്ങുന്ന പരാതി, മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.