രാഹുല്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല, ഫോണ്‍ ലോക്ക് മാറ്റാന്‍ ഉള്‍പ്പെടെ വിസമ്മതിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്
ക്രൂരമായി മര്‍ദ്ദിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഹുല്‍ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തുവെന്നും തിരുവല്ലയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി എംഎല്‍എ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഫോണ്‍ ലോക്ക് അടക്കം മാറ്റാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു.
രാഹുല്‍ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തുവെന്നും തിരുവല്ലയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ആഢംബര ഹോട്ടലില്‍ റൂമിലേക്ക് കയറ്റിയതിന് പിന്നാലെ ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 31 വയസുകാരിയാണ് പരാതിക്കാരി. ഇന്നലെ അര്‍ധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് കൊണ്ടുപോയി. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ ബലാത്സംഗ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായത്. നേത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസില്‍ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. ബലാത്സംഗത്തിനും ശാരീരിക മാനസിക പീഡനത്തിനും പുറമെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍ അടക്കം ഞെട്ടിക്കുന്നതും സമാന സ്വഭാവത്തിലുള്ളതുമാണ് കുറ്റങ്ങള്‍.
അതേസമയം, മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് നിയമസഭ. വിഷയം എത്തിക്‌സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടര്‍ച്ചയായി പരാതികള്‍ വരുന്ന സാഹചര്യത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സ്പീക്കര്‍ പ്രതികരിച്ചു.