രാഹുല്‍ ഈശ്വറിന് വീണ്ടും ജാമ്യം നിഷേധിച്ചു

രാഹുല്‍ ഈശ്വര്‍ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന പ്രൊസിക്യൂഷന്‍ വാദം തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി അംഗീകരിച്ചു.

 

10 ന് രാഹുലിനെ കോടതിയില്‍ ഹാജരാക്കണം. അന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കും

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതോടെ രാഹുല്‍ ഈശ്വര്‍ ജയിലില്‍ തുടരും. രാഹുല്‍ ഈശ്വര്‍ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന പ്രൊസിക്യൂഷന്‍ വാദം തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി അംഗീകരിച്ചു.

10 ന് രാഹുലിനെ കോടതിയില്‍ ഹാജരാക്കണം. അന്ന് കസ്റ്റഡി അപേക്ഷ പരിഗണിക്കും. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നാലാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ രാഹുല്‍ ഈശ്വര്‍ കോടതിയെ അറിയിച്ചിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ല. എഫ്ഐആര്‍ വായിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ കോടതിയെ അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വര്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടരുകയാണ്. കേസില്‍ വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതി നേരത്തെയും രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതിജീവിതയുടെ ഐഡന്റിറ്റി രാഹുല്‍ വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.