ആര്‍. സുഗതന് നല്‍കിയ എസ്‌കോര്‍ട്ട് പരോള്‍ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

ആ ഉപദേശം അതേപടി പകര്‍ത്തിയെഴുതി ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയാണ് സുഗതന് ഗുണകരമായത്.

 

പരോള്‍ നല്‍കേണ്ടെന്ന് തദ്ദേശ മന്ത്രിയും തദ്ദേശ സെക്രട്ടറിയും ഫയലില്‍ എഴുതിയതിന് മറികടന്നായിരുന്നു തദ്ദേശ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പിന് ഉപദേശം നല്‍കിയത്.

കാപ്പ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗണ്‍സിലര്‍ സുഗതന് നല്‍കിയിരുന്ന ഇളവ് റദ്ദാക്കി ആഭ്യന്തര വകുപ്പും ഉത്തരവിറക്കി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോലീസ് അകമ്പടിയോട് കൂടി പരോള്‍ അനുവദിക്കണമെന്നായിരുന്നു സുഗതന്റെ അപേക്ഷ. എന്നാല്‍ ആഭ്യന്തര വകുപ്പ് ഈ ഫയല്‍ കൈമാറിയപ്പോള്‍, തദ്ദേശ വകുപ്പ് സുഗതന്റെ അവധി അപേക്ഷ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ട് വോട്ടിന് ഇടാമെന്നും വോട്ടില്‍ വിജയിച്ചാല്‍ അയോഗ്യത ഭീഷണി നീങ്ങുമെന്നും ഉപദേശം നല്‍കി. പരോള്‍ നല്‍കേണ്ടെന്ന് തദ്ദേശ മന്ത്രിയും തദ്ദേശ സെക്രട്ടറിയും ഫയലില്‍ എഴുതിയതിന് മറികടന്നായിരുന്നു തദ്ദേശ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പിന് ഉപദേശം നല്‍കിയത്.

ആ ഉപദേശം അതേപടി പകര്‍ത്തിയെഴുതി ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയാണ് സുഗതന് ഗുണകരമായത്. സുഗതന്റെ അവധി അപേക്ഷ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന്റെ കൗണ്‍സിലിലേക്ക് വരുകയും വോട്ടില്‍ വിജയിക്കുകയും ചെയ്തത്. അതോടുകൂടി സുഗതന്റെ അയോഗ്യത ഭീഷണി മാറുകയായിരുന്നു. ഈ നടപടി വലിയ വിവാദമായതിന് പിന്നാലെയാണ് തദ്ദേശ വകുപ്പ് നല്‍കിയ ഉപദേശം റദ്ദാക്കുകയും ഫയലില്‍ കുറിപ്പെഴുതിയ അണ്ടര്‍ സെക്രട്ടറി ചിത്ര. പി. അരുണിമയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്. ഇതിനു പിന്നാലെയാണ് തദ്ദേശ വകുപ്പിന്റെ അഭിപ്രായ പ്രകാരം ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ കത്തും മുന്‍ ഉത്തരവും റദ്ദാക്കി പുതിയ ഉത്തരവ് പുറത്തിറക്കിയത്. അതേസമയം ആഭ്യന്തര വകുപ്പില്‍ നിന്ന് കത്ത് പുറത്തിറക്കിയ അണ്ടര്‍ സെക്രട്ടറിക്കെതിരെ ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ല.