ചോദ്യപേപ്പർ പാക്കറ്റ് സ്കൂളുകളിൽ പൊട്ടിയ നിലയിൽ ; ഹയർ സെക്കൻഡറി പരീക്ഷയുടെ രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റ് സ്കൂളുകളിൽ പൊട്ടിയനിലയിൽ. മാർച്ച് 11ന് നടക്കേണ്ട ഒന്നാം വർഷ അറബിക്, 21ന് നടക്കേണ്ട പൊളിറ്റിക്കൽ സയൻസ് പരീക്ഷളുടെ ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിൽ പാക്കറ്റ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് ഈ വിഷയങ്ങളുടെ മുഴുവൻ സ്കൂളുകളിലെയും ചോദ്യപേപ്പർ പാക്കറ്റുകൾ പിൻവലിക്കാനും പകരം ചോദ്യപേപ്പറുകൾ അടിയന്തിരമായി വിതരണം ചെയ്യാനും പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. പകരം ചോദ്യപേപ്പറുകൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥരെ നിയമിച്ചും ചെലവുവരുന്ന തുക മുൻകൂർ അനുവദിച്ചും ഉത്തരവ് നൽകി.
ചോദ്യപേപ്പർ പാക്കറ്റുകൾ പൊട്ടിയതു സംബന്ധിച്ച പരിശോധന നടന്നുവരികയാണ്. രണ്ട് സ്കൂളുകളിൽനിന്നും പരീക്ഷ സെക്രട്ടറി റിപ്പോർട്ട് വാങ്ങി. സ്കൂൾ അധികൃതർ പ്രശ്നം ശ്രദ്ധയിൽപെടുത്തിയ ഉടനെ ചോദ്യപേപ്പർ അച്ചടിച്ച് എത്തിച്ച കോൺഫിഡൻഷ്യൽ പ്രസ് അധികൃതർ സ്വന്തം ചെലവിൽ പകരം ചോദ്യപേപ്പർ തയാറാക്കി ജില്ല കേന്ദ്രങ്ങളിൽ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇവ ഏറ്റുവാങ്ങാനും വിതരണം ചെയ്യാനുമായാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കേണ്ടിവരും. കവചിത വാഹനം വാടകക്കെടുത്ത് സമയബന്ധിതമായി ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയാക്കാനാണ് നിർദേശം.