പ്ലാറ്റ്ഫോം സ്റ്റാളുകളിലും റെസ്റ്ററന്റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉള്‍പ്പെടുത്തിയുള്ള യൂണിഫോമുകള്‍ നല്‍കാൻ ഐആർസിടിസി

ട്രെയിനുകളിലും പ്ലാറ്റ്ഫോം സ്റ്റാളുകളിലും റെസ്റ്ററന്റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉള്‍പ്പെടുത്തിയുള്ള യൂണിഫോമുകള്‍ നല്‍കാൻ ഐആർസിടിസി തീരുമാനം.

 

വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ജീവനക്കാർക്ക് നേവി ബ്ലൂ ജാക്കറ്റുകളാണ് യൂണിഫോം. മറ്റു ട്രെയിനുകളിലെയും പ്ലാറ്റ്ഫോം സ്റ്റാളുകളിലെയും ജീവനക്കാർക്ക് ഇളം നീല ഷർട്ടുകളുമാണ് യൂണിഫോമുകളായി ധരിക്കാൻ നല്‍കുക

ചെന്നൈ: ട്രെയിനുകളിലും പ്ലാറ്റ്ഫോം സ്റ്റാളുകളിലും റെസ്റ്ററന്റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉള്‍പ്പെടുത്തിയുള്ള യൂണിഫോമുകള്‍ നല്‍കാൻ ഐആർസിടിസി തീരുമാനം.

ദീർഘഭൂര ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നെന്ന പരാതികള്‍ക്കു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ ഈ നടപടി. ഇതിന്റെ പ്രാരംഭ നടപടികള്‍ കോർപറേഷൻ ആരംഭിച്ച്‌ കഴിഞ്ഞു.

പുതിയ യൂണിഫോമുകളിലെ ക്യൂആർ കോഡുകളില്‍ ഭക്ഷ്യവസ്തുക്കളുടെ മെനു, ഔദ്യോഗിക നിരക്കുകള്‍ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള ഹെല്‍പ്പ് ലൈൻ നമ്ബർ എന്നിവ ഉണ്ടാകും. ക്രിസ്മസ്-പുതുവത്സര അവധിക്കാലം മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരും.

വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ജീവനക്കാർക്ക് നേവി ബ്ലൂ ജാക്കറ്റുകളാണ് യൂണിഫോം. മറ്റു ട്രെയിനുകളിലെയും പ്ലാറ്റ്ഫോം സ്റ്റാളുകളിലെയും ജീവനക്കാർക്ക് ഇളം നീല ഷർട്ടുകളുമാണ് യൂണിഫോമുകളായി ധരിക്കാൻ നല്‍കുക.

യൂണിഫോമുകളിലെ ക്യൂആർ കോഡ് വഴി യാത്രക്കാർക്ക് ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താനും അവസരമുണ്ടാകും. അമിത നിരക്ക് ഈടാക്കുന്നതിനെ കുറിച്ചുള്ള പരാതികള്‍ക്ക് പരിഹാരം കാണാൻ ഒരു ഹെല്‍പ്പ് ലൈൻ നമ്ബറുമായി യൂണിഫോമിലെ ക്യൂആർ കോഡിനെ ബന്ധപ്പെടുത്തും. റെയില്‍വേയിലെയും ട്രെയിനുകളിലെയും ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട് പ്രതിദിനം ശരാശരി ആയിരത്തോളം പരാതികളാണ് വിവിധ സോണുകളില്‍ നിന്ന് ഐആർസിടിസിക്ക് ലഭിക്കുന്നത്.

കുപ്പിവെള്ളത്തിന്റെ നിരക്ക് സംബന്ധിച്ചും സ്വകാര്യ കരാറുകാർ ഏറ്റെടുത്ത് നടത്തുന്ന പാൻട്രി കാർ വഴി നല്‍കുന്ന ഭക്ഷണത്തിന്റെ അമിത നിരക്കു സംബന്ധിച്ചുമാണ് 35 മുതല്‍ 40 ശതമാനം വരെയും പരാതികള്‍. ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ, ശുചിത്വക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ബാക്കിയുള്ളതില്‍ ഭൂരിഭാഗവും. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പരാതികള്‍ പരമാവധി ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഐആർസിടിസിയുടെ പ്രതീക്ഷ