ഈ ശിക്ഷ പോരാ!! 27 തവണ മകൾ കുത്തേറ്റു പിടഞ്ഞു ,ആ ക്രൂരതയ്ക്ക് ജീവപര്യന്തം ഒന്നുമല്ല : വന്ദനയുടെ മാതാപിതാക്കൾ
കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധിയിൽ തൃപ്തരല്ലെന്ന് വന്ദനയുടെ മാതാപിതാക്കൾ. വിധിയിൽ നേരിയ ആശ്വാസമുണ്ടെങ്കിലും പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വന്ദനയുടെ അച്ഛൻ മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കായി നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ഞങ്ങളുടെ ഏക മകൾ 27 തവണ കുത്തേറ്റ് പിടഞ്ഞുമരിക്കുകയായിരുന്നു. ആ ക്രൂരതയ്ക്ക് ജീവപര്യന്തം ശിക്ഷ ഒന്നുമല്ല. ഇതൊരു അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകുമെന്നാണ് ഞങ്ങൾ കരുതിയത്. അത് ഉണ്ടായില്ല"- വികാരാധീനനായി മോഹൻദാസ് പറഞ്ഞു.
ശിക്ഷാ വിധി ഉയർത്തുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനായി ഉടൻ തന്നെ നിയമോപദേശം തേടും. വന്ദനയുടെ വേർപാടിൽ തകർന്നുപോയ കുടുംബം, നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.
2023 മെയ് 10ന് പുലർച്ചെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെയാണ് ഹൗസ് സർജൻ വന്ദന ദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ഡ്രസിങ് റൂമിലെ കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. വന്ദനയ്ക്ക് പുറമെ പൊലീസുകാർക്കും ഹോം ഗാർഡിനും പരിക്കേറ്റിരുന്നു. കേസിൽ സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.