പൊന്നമ്പലമേട്ടിലെ പൂജ: സംഘത്തെ കാടിനുള്ളില്‍ പ്രവേശിക്കാന്‍ സഹായിച്ച വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ കസ്റ്റഡിയില്‍

കെഎഫ്ഡിസി ഗവിയിലെ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരാണ് കസ്റ്റഡിയിലായത്. 
 

പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ സംഭവത്തില്‍ രണ്ട് വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ കസ്റ്റഡിയില്‍. സംഘത്തെ കാടിനുള്ളില്‍ പ്രവേശിക്കാന്‍ സഹായിച്ചതിനാണ് വനം വകുപ്പിന്റെ നടപടി. കെഎഫ്ഡിസി ഗവിയിലെ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരാണ് കസ്റ്റഡിയിലായത്. 

അനധികൃതമായി വനത്തിനുള്ളില്‍ പ്രവേശിച്ച് പൂജ നടത്തിയതിന് പൂജാരിയായ നാരായണനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനംവകുപ്പ് വാച്ചര്‍മാരുടെ അനുമതിയോടെയാണ് പൂജ നടത്തിയതെന്ന് നാരായണന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

തൃശ്ശൂരില്‍ വടക്കുനാഥ ക്ഷേത്രത്തിനടുത്താണ് താന്‍ താമസിക്കുന്നത്. ശബരിമല കീഴ് ശാന്തിയുടെ സഹായിയായി ജോലി ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും ശബരിമലയില്‍ സന്ദര്‍ശനം നടത്താറുണ്ട്. അയ്യപ്പ ഭക്തനും തീര്‍ത്ഥാടകനുമാണെന്നും നാരായണന്‍ പറഞ്ഞു. പൊന്നമ്പല മേട്ടില്‍ പൂജ നടത്തിയാല്‍ എന്താണ് തെറ്റ്. അയ്യപ്പനു വേണ്ടി മരിക്കാനും തയ്യാറാണെന്നും നാരായണസ്വാമി പറഞ്ഞിരുന്നു.