റാഗിങ് തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും

അപേക്ഷകര്‍ക്ക് കര്‍മ്മസമിതിയ്ക്ക് മുന്‍പില്‍ വിവരങ്ങള്‍ ധരിപ്പിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

 
high court

കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്‌കാരത്തിനായി കര്‍മ്മ സമിതി രൂപീകരണത്തിനുള്ള കരട്, സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. കേരള ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും , പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബയും നല്‍കിയ കക്ഷി ചേരല്‍ അപേക്ഷകള്‍ കോടതി അംഗീകരിച്ചിരുന്നില്ല. കര്‍മ്മ സമിതി രൂപീകരണം ഉടന്‍ നടപ്പാക്കണമെന്ന് കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. അപേക്ഷകര്‍ക്ക് കര്‍മ്മസമിതിയ്ക്ക് മുന്‍പില്‍ വിവരങ്ങള്‍ ധരിപ്പിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

സംസ്ഥാനത്തെ കോളജുകളിലും സ്‌കൂളുകളിലും റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ല എന്നായിരുന്നു ആക്ഷേപം.