കൈക്കുഞ്ഞുമായി ബസില്‍ സഞ്ചരിച്ച ഗര്‍ഭിണിയെ അപമാനിച്ചു; മൂവാറ്റുപുഴയിൽ   ചോദ്യംചെയ്ത ഭര്‍ത്താവിന് ക്രൂരമര്‍ദനം

കൈക്കുഞ്ഞുമായി ബസില്‍ സഞ്ചരിച്ച ഗര്‍ഭിണിയെ അപമാനിച്ചത് ചോദ്യംചെയ്ത ഭര്‍ത്താവിന് ക്രൂരമര്‍ദനം. മംഗലത്ത്‌നട പുന്നത്തട്ടേല്‍ സനു ജനാര്‍ദനനാണ് (32) മുഖത്തും നെറ്റിയിലും സാരമായി പരിക്കേറ്റത്. സനു മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

 

മൂവാറ്റുപുഴ: കൈക്കുഞ്ഞുമായി ബസില്‍ സഞ്ചരിച്ച ഗര്‍ഭിണിയെ അപമാനിച്ചത് ചോദ്യംചെയ്ത ഭര്‍ത്താവിന് ക്രൂരമര്‍ദനം. മംഗലത്ത്‌നട പുന്നത്തട്ടേല്‍ സനു ജനാര്‍ദനനാണ് (32) മുഖത്തും നെറ്റിയിലും സാരമായി പരിക്കേറ്റത്. സനു മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ മൂവാറ്റുപുഴ കച്ചേരിത്താഴത്താണ് സംഭവം. എറണാകുളം-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'സെയ്ന്റ് തോമസ്' ബസില്‍ മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാന്‍ഡില്‍നിന്ന് മംഗലത്ത്‌നടയ്ക്കു പോകാന്‍ കയറിയതായിരുന്നു സനുവും കുഞ്ഞും ഗര്‍ഭിണിയായ ഭാര്യയും.


ബസില്‍ തിരക്കുള്ളതിനാല്‍ സനു ഒരു വശത്തെ സീറ്റിലും ഭാര്യയും കുഞ്ഞും നേരേ എതിര്‍വശത്തെ സീറ്റിലുമാണ് ഇരുന്നിരുന്നത്. ഇതിനിടെ അക്രമി യുവതിയെ ആംഗ്യം കാണിച്ചും അസഭ്യം പറഞ്ഞും അപമാനിച്ചുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് കാര്യം മനസ്സിലാക്കിയ സനു ഇത് ചോദ്യം ചെയ്തു. അപ്പോഴേക്കും ബസ് കച്ചേരിത്താഴത്തെത്തിയിരുന്നു. തര്‍ക്കത്തിനിടെ അക്രമി കൈയിലിരുന്ന ആയുധം ഉപയോഗിച്ച് സനുവിന്റെ മുഖത്തടിക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

യാത്ര തുടര്‍ന്ന ബസ് നിര്‍ത്താന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടു. ബസിന്റെ വേഗം കുറഞ്ഞതോടെ പ്രതി ചാടി കടന്നുകളഞ്ഞു. കച്ചേരിത്താഴം പാലം കഴിഞ്ഞ് നെഹ്‌റുപാര്‍ക്കിലാണ് ബസ് നിര്‍ത്തിയത്. ബസുകാര്‍ വിഷയത്തിലിടപെടാതെ പോവുകയും ചെയ്തു. മുറിവേറ്റ് രക്തംവാര്‍ന്ന യാത്രക്കാരെ കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ തടിച്ചുകൂടി. ഗതാഗത ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസെത്തി ഇവരെ ജനറല്‍ ആശുപത്രിയിലേക്കയച്ചു. പോലീസ് പ്രതിയെ തിരയുകയാണ്. സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ബസ് ജീവനക്കാരെയും ചോദ്യം ചെയ്തു.