കൃത്യമായ നടപടികള്‍, വളരെ നന്മ നിറഞ്ഞ തീരുമാനം; മുരളീധരനെ പുകഴ്ത്തി ഡോ. ഹാരിസ് ചിറയ്ക്കല്‍

എന്തായാലും കൃത്യമായ നടപടികള്‍ കൊണ്ട് അത് പരിഹരിക്കാന്‍ ശ്രമിക്കുന്ന ബഹുമാനപ്പെട്ട മിനിസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് ഡോ. ഹാരിസ് കുറിച്ചു.

 

മാരകമായ രോഗങ്ങളും മരണ ഭീതിയും വേദനകളുമായി പ്രധാന ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്തു വരുന്നവരെ കട്ടിലിന്റെ അടിയില്‍ തള്ളുന്നതും വരാന്തയില്‍ ഏതോ കോണില്‍ തള്ളുന്നതും പൊറുക്കാനാകാത്ത തെറ്റാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാന്‍ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ കൊണ്ട് വന്ന മാറ്റങ്ങളെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍. തിരക്ക് കുറയ്ക്കാനും രോഗികളെ തറയില്‍ കിടത്തുന്നത് ഒഴിവാക്കാനുമായി പുലയനാര്‍ക്കോട്ട ആശുപത്രിയില്‍ മെഡിസില്‍ ഒപി തുറന്നതായുള്ള മുരളീധരന്റെ പോസ്റ്റ് പങ്കുവെച്ചാണ് പ്രശംസ. വളരെ നന്മ നിറഞ്ഞ തീരുമാനമാണിത്. അവശരായി വരുന്ന ജനങ്ങള്‍ക്ക് കിടക്കാന്‍ വൃത്തിയുള്ള ഒരു സ്ഥലം, ഒരു ബെഡ്. ശ്വാസ തടസവും മാരകമായ രോഗങ്ങളും മരണ ഭീതിയും വേദനകളുമായി പ്രധാന ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്തു വരുന്നവരെ കട്ടിലിന്റെ അടിയില്‍ തള്ളുന്നതും വരാന്തയില്‍ ഏതോ കോണില്‍ തള്ളുന്നതും പൊറുക്കാനാകാത്ത തെറ്റാണ്.

എന്തായാലും കൃത്യമായ നടപടികള്‍ കൊണ്ട് അത് പരിഹരിക്കാന്‍ ശ്രമിക്കുന്ന ബഹുമാനപ്പെട്ട മിനിസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് ഡോ. ഹാരിസ് കുറിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥലസൗകര്യം പരിമിതമാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനോ വാര്‍ഡുകള്‍ നിര്‍മിക്കാനോ സ്ഥലമില്ല. മൂന്നു വര്‍ഷങ്ങള്‍ മുമ്പ് 250 ബെഡ്ഡുകള്‍ ഉണ്ടായിരുന്ന ബില്‍ഡിംങ് ഇടിച്ചു കളഞ്ഞതോടെയാണ് തിരക്ക് ഇത്ര തീവ്രമായത്. പുലയനാര്‍ കോട്ട ധാരാളം സ്ഥലം ലഭ്യമാണ്. ചില ഡിപ്പാര്‍ട്‌മെന്റുകള്‍ തന്നെ വേണമെങ്കില്‍ അങ്ങോട്ട് മാറ്റാന്‍ കഴിയും. ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി ഇവ മെഡിക്കല്‍ കോളേജുകള്‍ ആക്കി മെച്ചപ്പെടുത്തുന്നത് ഒരുപാട് രോഗികള്‍ക്ക് സഹായകമാവും.

ബേസിക് സ്‌പെഷ്യാലിറ്റികള്‍ക്ക് ഈ പുതിയ കോളേജുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, ഒങ്കോളജി, പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, യൂറോളജി, ട്രാന്‍സ്പ്ലാന്റേഷന്‍, ഗാസ്‌ട്രോ വിഭാഗം, ഇന്‍ഫെര്‍ട്ടിലിറ്റി, ജനിതക രോഗങ്ങള്‍, എന്‍ഡോക്രൈനോളജി, ക്യാന്‍സര്‍ സര്‍ജറി, റൊബോട്ടിക്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് നന്നായിരിക്കും. വളരെ വേഗം മുന്നേറുന്ന ആധുനിക ചികിത്സാരീതികള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന നടപടികള്‍ ദയവായി സ്വീകരിക്കണം. ഓരോ തീരുമാനങ്ങളും ഓഫീസുകളിലെ ചുവപ്പ് നാടയില്‍ അകപ്പെട്ട് ഇഴഞ്ഞു പോകാതെ, വേഗത്തില്‍ നടപ്പിലാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനും ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.