വൈദ്യുതി പ്രതിസന്ധി ; ഇന്ന് നിര്‍ണായക യോഗം

ചില സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം മൂന്ന് വട്ടമായിരുന്നു വൈദ്യുതി നിയന്ത്രണം.

 

കടുത്ത വേനലിലെ വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.

കടുത്ത വൈദ്യുതി നിയന്ത്രണം മൂലം ജനങ്ങള്‍ നട്ടം തിരിയവേ, പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറില്‍ രാവിലെ 11 മണിക്കാണ് യോഗം. കെഎസ്ഇബി ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കും. കടുത്ത വേനലിലെ വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.


ചില സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം മൂന്ന് വട്ടമായിരുന്നു വൈദ്യുതി നിയന്ത്രണം. ആവശ്യകത ഉയര്‍ന്നതും ഗ്രിഡിലെ ഫ്രീക്വന്‍സി കുറഞ്ഞതിനാല്‍ സതേണ്‍ റീജിയന്‍ ലോഡ് ഡെസ്പാച്ച് സെന്റര്‍ ഇടപെട്ടതുമാണ് കാരണം. മഴയില്ലാത്തതിനാല്‍ ചൂട് കൂടുതലാണ്. കണക്ക് കൂട്ടിയതിനെക്കാള്‍ വൈദ്യുതി ആവശ്യവും ഉയരെയാണ്. മഴ കാരണം കല്‍ക്കരിയില്ലാത്തതിനാല്‍ ഉത്തരേന്ത്യയില്‍ വൈദ്യുതോല്‍പാദനം കുറഞ്ഞു. കെഎസ്ഇബിക്ക് പീക്ക് സമയത്തേയ്ക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല. എല്ലാം കൂടി ആയപ്പോള്‍ ഒന്നിലധികം തവണ കറന്റ് കട്ടായി. കല്‍ക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതം കുറഞ്ഞു. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ആവശ്യകത ആയതിനാല്‍ പവര്‍ എക്‌സേഞ്ചിലും വൈദ്യുതി കിട്ടാനില്ല. ഉള്ളതിന് ഉയര്‍ന്ന വിലയുമാണ് ഈടാക്കുന്നതും.