കലോത്സവത്തെ താളമേളങ്ങളോടെ വരവേറ്റ് പൂര നഗരി

ഒരു നിരയിൽ പാറമേക്കാവിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും മറു വശത്ത് തിരുവമ്പാടിയുടെ മേളപ്രമാണി ചെറുശ്ശേരി കുട്ടൻ മാരാരും സംഘവും. പാണ്ടിമേളം കൊട്ടിക്കയറുന്നതിനനുസരിച്ച്

 

 തൃശ്ശൂർ : ഒരു നിരയിൽ പാറമേക്കാവിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും മറു വശത്ത് തിരുവമ്പാടിയുടെ മേളപ്രമാണി ചെറുശ്ശേരി കുട്ടൻ മാരാരും സംഘവും. പാണ്ടിമേളം കൊട്ടിക്കയറുന്നതിനനുസരിച്ച് കൈകൾ വാനിലുയർന്നു താളമിട്ടു. വർണ്ണക്കുടകൾ മാറി മാറി അണിനിരന്നു. മേളം മുറുകിയത്തോടെ ആലവട്ടവും വെഞ്ചാമരവും വാനിലുയർന്നു. തൃശൂർ പൂരത്തിന്റെ സ്ഥിരം സാന്നിദ്ധ്യമായ ടൈറ്റസ് ചേട്ടൻ പതിവ് പോലെ മാറി നിന്ന് താളമിട്ടു. മേടമാസ ചൂടെത്തും മുന്നേ തേക്കിൻകാടിൽ ഉത്സവാരവമുയർന്നു.

പൂരങ്ങളുടെ നാട്ടിൽ പാണ്ടിമേളവും കുടമാറ്റവുമൊരുക്കിയാണ് പൂരനഗരി സംസ്ഥാന കലോത്സവത്തെ എതിരേറ്റത്. കുട്ടികൾക്കായി ഒരുക്കിയ മേളക്കാഴ്ചയെങ്കിലും പൂരപ്രേമികളും മേളപ്രേമികളും നേരത്തേ തന്നെ ഇടം പിടിച്ചു. മേളങ്ങളുടെ പ്രമാണിമാർ നയിച്ച പാണ്ടിമേളത്തിൽ രണ്ട് വിഭാഗങ്ങളിലുമായി നൂറ്റൊന്ന് വാദ്യ കലാകാരർ താള വിസ്മയം തീർത്തു. കുഴലിൽ വെളപ്പായ നന്ദനും വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണനും ഇലത്താളത്തിൽ ഏഷ്യാഡ്‌ ശശി മാരാരും കൊമ്പ് വാദ്യത്തിൽ മച്ചാട് മണികണ്ഠനും മേളം നയിച്ചു. 64-ാമത് കലോത്സവമായതിനാൽ 64 വർണക്കുടകൾ കുടമാറ്റത്തിൽ അണി നിരന്നു. പൂരങ്ങളുടെ നാട്ടിലെ കലോത്സവത്തിന് മേളപ്പെരുക്കത്തോടെ ആരംഭമായി.