നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപനം; ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചത് ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയുടെ ഭാഗമെന്ന് കെസി വേണുഗോപാല്‍ എംപി

രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിന് പിന്നില്‍ ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ഒരുമിച്ച് നടത്തുന്ന നാടകമാണിത്

 

കണ്ണൂർ : രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി വായിച്ചതിന് പിന്നില്‍ ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ഒരുമിച്ച് നടത്തുന്ന നാടകമാണിത്. ഗവര്‍ണ്ണര്‍ക്ക്  വെട്ടാന്‍ സൗകര്യം ഒരുക്കിയപ്പോള്‍, അത് തിരുത്താന്‍  പിണറായിക്ക് അവസരവും നല്‍കി. ഗവര്‍ണ്ണര്‍ വെട്ടുന്നത് വായിക്കുന്ന ശീലമുണ്ടായിരുന്നെങ്കില്‍ എന്തേ മുന്‍പ് ഇതുചെയ്തില്ല. മുന്‍ ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ഇതുപോലെ വലിയ വെട്ടലുകള്‍ നയപ്രഖ്യാപനത്തില്‍ അന്ന്  നടത്തിയപ്പോള്‍ കൈയും കെട്ടിനിന്നവരാണ് മുഖ്യമന്ത്രിയും കൂട്ടരുമെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.

സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കുന്ന വൈകൃതമുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാന്റേതെന്ന് കെസി വേണുഗോപാല്‍ എംപി. പിണറായി വിജയന് പഠിക്കുകയാണ് അദ്ദേഹം. സാംസ്‌കാരിക മന്ത്രിയാണ് ഇത്രയും ഹീനമായ പ്രസ്താവന നടത്തിയത്.വോട്ടിന് വേണ്ടി വര്‍ഗീയത പറയുന്നതിനെ ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനം.അതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് മന്ത്രിയുടേത്. ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതില്ല. മുഖ്യമന്ത്രിക്ക് ആര്‍ജ്ജവം ഉണ്ടെങ്കില്‍ ഈ മന്ത്രിയെ പുറത്താക്കണം.  
 
മതതീവ്രവാദികള്‍ പോലും ഇത്തരത്തില്‍ പറയുന്നത് കേട്ടിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മതവും സമുദായവും നോക്കിയല്ല കേരളജനത വോട്ടുചെയ്യുന്നത്. മുസ്ലീം ഭൂരിപക്ഷ ഇടങ്ങളില്‍ ഹിന്ദുവും ഇതിന് നേരേ വിപരീദമായ ഇടങ്ങളില്‍ മുസ്ലീമുമായ  സ്ഥാനാര്‍ത്ഥികളും എത്രയോയിടങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് മാത്രം കൊണ്ടല്ല താന്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക്‌സഭയിലേക്ക് വിജയിച്ചതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു 


ശബരിമലസ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നും ഇതിലൂടെ അന്വേഷണം മന്ദഗതിയിലാക്കാനാണ് എസ് ഐ ടി ശ്രമമെന്നും കെസി വേണുഗോപാല്‍ എംപി. സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഉണ്ടെന്നതിന് തെളിവാണിത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് ഒത്താശ നല്‍കിയ ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.  ഫോറന്‍സിക് പരിശോധനയില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.ഇഡി അന്വേഷണത്തിന് എതിരല്ല, പക്ഷെ യഥാര്‍ത്ഥ പ്രതികള്‍ പുറത്തുവരണമെങ്കില്‍  കോടതി നിരീക്ഷണം അനിവാര്യമാണ്.കോടതി നിരീക്ഷണത്തിലുള്ള കേന്ദ്ര ഏജന്‍സി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കോടതി പറയുന്നതിന് അനുസരിച്ചുള്ള എല്ലാ പരിശോധനകളും ശബരിമലയില്‍ നടത്തണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. 


ഒരുവര്‍ഗീതയും കൂട്ടുപിടിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനില്ലെന്നും മതേതരത്വത്തിന്റെ രക്തമാണ് കോണ്‍ഗ്രസിന്റെ സിരകളിലുള്ളതെന്നും കെസി വേണുഗോപാല്‍ എംപി. എല്ലാ സമൂഹത്തേയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് രീതി. എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുന്നോക്ക,പിന്നോക്ക,ന്യൂനപക്ഷ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തി അവരുടെ പ്രയാസങ്ങള്‍ മനസിലാക്കാറുണ്ട്.അവരുടെ എല്ലാ വികാരവും ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. അതേ സമയം നിലപാടുകള്‍ തന്റേടത്തോടെ കോണ്‍ഗ്രസ് പറയുകയും ചെയ്യുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. 

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ നെഞ്ചുവിരിച്ച് പോരാടുന്ന  നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ നയമാണ് കോണ്‍ഗ്രസിന്റേത്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുകയെന്നത് കോണ്‍ഗ്രസ് ശൈലിയല്ല. വിദ്വേഷത്തിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കടകള്‍ തുറക്കുകയാണ് ഞങ്ങളുടെ നിലപാട്. മറിച്ച് വിദ്വേഷത്തിന്റെ  കടകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആര് നടത്തിയാലും അതിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.