സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ് : സഞ്ജീവിനും ശിവപ്രസാദിനുമടക്കം 30 പേർക്കെതിരെ കേസ്

സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ് എന്നിവരടക്കം 30 പേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെ കേസെടുത്തത്. കണ്ടാലറിയാവുന്ന 200 പ്രവർത്തകരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.

 

 തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ് എന്നിവരടക്കം 30 പേർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെ കേസെടുത്തത്. കണ്ടാലറിയാവുന്ന 200 പ്രവർത്തകരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. കലാപാഹ്വാനം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ 17 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ സെക്രട്ടറിയേറ്റ് മാർച്ചിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ പരിക്കേറ്റതിൽ പ്രതിഷേധിച്ച് ഇന്ന് നടത്തിയ സമരത്തിലും സംഘർഷമുണ്ടായി. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ സഞ്ജീവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം, കഴിഞ്ഞ ദിവസത്തെ മാർച്ചിൽ ലാത്തിച്ചാർജ് നടത്തേണ്ടിവന്നത് പ്രവർത്തകരുടെ അക്രമത്തെ തുടർന്നാണെന്നാണ് പൊലീസ് റിപ്പോർട്ട്. കൺട്രോൾ റൂം എ.സി.പിയുടെ കഴുത്തിൽ പി.എസ്. സഞ്ജീവ് കുത്തിപ്പിടിച്ചെന്നും ഇതാണ് പൊലീസ് ലാത്തി വീശാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. വനിതാ പ്രവർത്തകയുടെ മുഖത്തേറ്റ മുറിവ് പൊലീസ് ഷീൽഡ് കൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.