പോക്സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്

ഇയാളെ ജയിലിലെത്തിച്ച് അധികദിവസമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

 

കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയില്‍ അധികൃതര്‍ ഇയാള്‍ രക്ഷപ്പെട്ട വിവരം അറിയുന്നത്.

സബ് ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി ഗുരുവായൂര്‍ പൊലീസ്. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാന്‍ഡ് പ്രതിയാണ് ജയില്‍ ചാടിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ജയിലിലെ കേടായ എക്ഹോസ്റ്റ് ഫാന്‍ നന്നാക്കുന്നതിന് ഇയാളെ സെല്ലിന് പുറത്തിറക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതര്‍ പ്രതിയെ കയറ്റിവിട്ടത്. കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയില്‍ അധികൃതര്‍ ഇയാള്‍ രക്ഷപ്പെട്ട വിവരം അറിയുന്നത്.

കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതി ഓടുമേഞ്ഞ മേല്‍ക്കൂരയിലേക്ക് കയറുകയും തുടര്‍ന്ന് സമീപത്തുളള മരത്തിലേക്ക് കയറി സമീപത്തെ സബ് രജിസ്ട്രാര്‍ വളപ്പിലേക്ക് കടക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ഉടന്‍ തന്നെ പ്രതിയ്ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന് പത്തുമണിയോടെ പ്രതിയെ ഗുരുവായൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. പറവട്ടി പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായി റിമാന്‍ഡിലായ ആളാണ് ശ്രീരാജ്. ഇയാളെ ജയിലിലെത്തിച്ച് അധികദിവസമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.