എൽ.ഡി.എഫ് അല്ലെങ്കിൽ യു.ഡി.എഫ് അധികാരത്തിൽവന്നാൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യും' ; പി.കെ കൃഷ്ണദാസ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പ്രസംഗവുമായി ബി.ജെ.പി നേതാവും കാട്ടാക്കടയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പി.കെ കൃഷ്ണദാസ്. എൽ.ഡി.എഫ് അല്ലെങ്കിൽ യു.ഡി.എഫ് സർക്കാർ വന്നാൽ പാക് അനുകൂല ദേശവിരുദ്ധ സംഘടനകളാണ്
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പ്രസംഗവുമായി ബി.ജെ.പി നേതാവും കാട്ടാക്കടയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പി.കെ കൃഷ്ണദാസ്. എൽ.ഡി.എഫ് അല്ലെങ്കിൽ യു.ഡി.എഫ് സർക്കാർ വന്നാൽ പാക് അനുകൂല ദേശവിരുദ്ധ സംഘടനകളാണ് അവരെ നിയന്ത്രിക്കുകയെന്നും അങ്ങനെ ഉണ്ടായാൽ ഹിന്ദു, ക്രിസ്ത്യൻ വീടുകളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് ലവ് ജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുമെന്നും കൃഷ്ണദാസ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലായിരുന്നു വിവാദപ്രസംഗം. മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും രണ്ടല്ല, ഒന്നാണ്. 'മാർക്‌സിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്‍റെയും നേതൃത്വത്തിലുള്ള മുന്നണികൾ അധികാരത്തിൽ വന്നാൽ ആരാണ് ആ സർക്കാരിനെ നിയന്ത്രിക്കുക? ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയേയും പോലുള്ള പാകിസ്താൻ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും. അതുകൊണ്ട് എന്താണ് ഉണ്ടാകാൻ പോകുന്നത്. ഹിന്ദു, ക്രൈസ്തവ വീടുകളിലുള്ള പെൺകുട്ടികളെ പ്രണയം നടിച്ച് ലൗജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യും. അപകടകരമായ ഒരു സാഹചര്യം കേരളത്തിൽ വരാൻ പോകുകയാണ്'- കൃഷ്ണദാസ് പറഞ്ഞു.
കൈപ്പത്തിയിൽ വോട്ടുചെയ്താലും അരിവാൾചുറ്റിക നക്ഷത്രത്തിൽ വോട്ടുചെയ്താലും ഹിന്ദു, ക്രൈസ്തവ ഭവനങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനമായിരിക്കും നടക്കുക. ഇതിന് അനുവദിക്കണമോ എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. അപകടകരമായ സാഹചര്യം കേരളത്തിൽ വരാൻ പോവുകയാണ്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും രാജ്യദ്രോഹ, പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോൺഗ്രസും മാർക്‌സിസ്റ്റ് പാർട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കിയത്, പി.കെ. കൃഷ്ണദാസ് പറഞ്ഞു.