തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സി.പി.എം നടത്തിയ തെരഞ്ഞെടുപ്പ് അവലോകനം വങ്കത്തരവും മര്യാദകേടുമാണ് ; പി.കെ. കൃഷ്ണദാസ്
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സി.പി.എം നടത്തിയ തെരഞ്ഞെടുപ്പ് അവലോകനം വങ്കത്തരവും മര്യാദകേടുമാണെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. സ്വന്തം വീഴ്ചകൾ മറച്ചുവെക്കാനും പിണറായി വിജയനെ സംരക്ഷിക്കാനുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ വോട്ട് എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ ശ്രമിക്കാതെ, ബി.ജെ.പി കോൺഗ്രസിന് വോട്ട് മറിച്ചു എന്ന വ്യാജ പ്രചാരണമാണ് അവർ നടത്തുന്നത്.
കണക്കുകൾ പരിശോധിച്ചാൽ ഈ വാദം പൂർണ്ണമായും തെറ്റാണെന്ന് മനസ്സിലാകുമെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ വോട്ട് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കൃഷ്ണദാസ് കണക്കുകൾ നിരത്തി വ്യക്തമാക്കി. എൽ.ഡി.എഫിന് മാത്രമാണ് വോട്ട് കുറഞ്ഞത്. എൽ.ഡി.എഫിന്റെ വോട്ടുകളാണ് ഇത്തവണ കോൺഗ്രസിലേക്ക് പോയത്. സ്വന്തം വോട്ട് എവിടെപ്പോയി എന്നതിന് സി.പി.എമ്മാണ് മറുപടി പറയേണ്ടതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.