പിറവം പിറമാടം പള്ളിയില്‍ വൈദികര്‍ തമ്മില്‍ നടന്ന സംഘര്‍ഷം ; ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പിറവം പിറമാടം പള്ളിയില്‍ വൈദികര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വൈദികരടക്കം 22 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് രാമമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. തടഞ്ഞുവെയ്ക്കല്‍, അസഭ്യം പറയല്‍, പരിക്കേല്‍പ്പിക്കലടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

 

 കൊച്ചി: പിറവം പിറമാടം പള്ളിയില്‍ വൈദികര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വൈദികരടക്കം 22 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് രാമമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. തടഞ്ഞുവെയ്ക്കല്‍, അസഭ്യം പറയല്‍, പരിക്കേല്‍പ്പിക്കലടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

യാക്കോബായ സഭാ വികാരി ഫാ. ലാല്‍മോന്‍ പട്ടരുമഠം അടക്കം പ്രതിപ്പട്ടികയില്‍ ഉണ്ട്. കോടതി ഉത്തരവ് പ്രകാരം പള്ളിയിലെത്തിയ ഓര്‍ത്തഡോക്സ് സഭാ അംഗങ്ങളെ ആക്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. പള്ളിയില്‍ അതിക്രമിച്ച് കയറിയതിനാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിനെതിരെ കേസെടുത്തത്. ഫാ. എബിന്‍ എബ്രഹാം ഉള്‍പ്പെടെയുള്ളവരാണ് പ്രതി പട്ടികയില്‍ ഉള്ളത്.

ഇന്നലെ രാവിലെയാണ് പള്ളിയില്‍ സംഘര്‍ഷമുണ്ടായത്. ഓര്‍ത്തഡോക്സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ് ഓര്‍ത്തഡോക്സ് വൈദികര്‍ എത്തിയത്. മൂവാറ്റുപുഴ സബ് കോടതിയുടെതായിരുന്നു ഉത്തരവ്. വിശുദ്ധ സ്ഥലമായി ആചരിക്കുന്ന മദ്ബഹയിലാണ് വൈദികര്‍ തമ്മിലടിച്ചത്. അതേസമയം ഇരു സഭകളും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാം എന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.