റിയാസ് മൗലവി വധക്കേസിൽ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടും; മുഖ്യമന്ത്രി

കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ അശ്രദ്ധയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടുമെന്നും മതവിദ്വേഷത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

തിരുവനന്തപുരം: കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ അശ്രദ്ധയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടുമെന്നും മതവിദ്വേഷത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടാക്കാനും സർക്കാരിനെ താറടിക്കാനും ബോധപൂർവ്വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്. വധക്കേസില്‍ ജാഗ്രതയുടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി. ശക്തമായ നടപടി പൊലീസ് സ്വീകരിച്ചിരുന്നു. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചു. റിയാസ് മൗലവി ഭാര്യയുടെ ആവശ്യപ്രകാരമാണ്‌ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. റിയാസ് മൗലവിയുടെ ഭാര്യ നിര്‍ദേശിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയാണ് നിയമിച്ചത്. അന്വേഷണത്തിലും നടത്തിപ്പിലും സുതാര്യതയുണ്ടായിരുന്നു.ഒരു ഘട്ടത്തിലും പരാതി ഉയർന്നില്ല. സർക്കാർ ഈ വിഷയത്തിൽ ആത്മാർത്ഥത പുലർത്തിയത് കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു തരത്തിലുള്ള അശ്രദ്ധയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

85ാം ദിവസം കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞു. സാക്ഷികളായി 97 പേർ, 375 രേഖകൾ, 87 സാഹചര്യ തെളിവുകൾ, 124 മേൽക്കോടതി ഉത്തരവുകൾ എന്നിവ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാക്കി. 2019 ന് വിചാരണനടപടി തുടങ്ങി. നിർഭാഗ്യവശാൽ 2023 മെയ് ഒന്നിന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അശോകൻ മരിച്ചു. വീണ്ടും ഭാര്യ അപേക്ഷ നൽകിയതോടെ അശോകന്റെ സഹപ്രവർത്തകൻ അഡ്വ. പി ഷാജിത്തിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അന്വേഷണം സുതാര്യവും സത്യസന്ധവുമായാണ് നടത്തിയതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.