തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പ് ആരംഭിച്ചു

 

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പ് ആരംഭിച്ചു. വട്ടിയൂർക്കാവിലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. പല ബ്രീഡിലുള്ള നായ്ക്കൾ ഒരുമിച്ച് ക്യാമ്പിൽ എത്തിയത് കൗതുകമുണർത്തി. മേയർ ആര്യ രാജേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

റോക്കിക്ക് ജിത്തുവിനെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ അവൻ കടന്നു പോകാതിരിക്കാൻ കുറച്ചുനേരം തടഞ്ഞുവച്ചു. ഇതിനിടെ ടൈഗർ ഗ്രിഗറിയുമായി കലഹിച്ചു. മിക്കു ശാന്തനായി കടന്നുപോയി. പറഞ്ഞുവരുന്നത് ഒരു വലിയ തറവാട്ടിലെ കുടുംബപ്രശ്നത്തെക്കുറിച്ചല്ല. തിരുവനന്തപുരത്ത് വളർത്തുനായിക്കുള്ള വാക്സിനേഷൻ ആരംഭിച്ചിരിക്കുന്നു.

സ്കൂട്ടറിൽ പെട്ടിയിലടച്ചാണ് ലിയോയെ കൊണ്ടുവന്നത്. യജമാനന് വലിയ വിശ്വാസം അവനോടില്ല എന്ന് തോന്നുന്നു. പക്ഷേ അവനേക്കാൾ പ്രശ്നക്കാരാണ് വന്നിരിക്കുന്നത്. പലർക്കും പലരെയും അങ്ങോട്ടും ഇങ്ങോട്ടും പിടിക്കുന്നില്ല. മോട്ടുവും ചോട്ടുവും ചിപ്പിയും ഒക്കെ വാക്സിനേഷൻ സ്വീകരിച്ചു. ഇതിനിടെ വന്നവരിൽ ഒരാൾക്ക് ഹസ്തദാനം നൽകാൻ മേയർ ആര്യ രാജേന്ദ്രൻ ശ്രമിച്ചു. സൂചിവയ്ക്കാൻ പദ്ധതിയിട്ട മേയർക്ക് കൈകൊടുക്കാൻ താല്പര്യമില്ല. ജാഡയിട്ട നായയുടെ കൈ ഒടുവിൽ മേയർ പത്രക്കാരുടെ ഫോട്ടോക്കായി പിടിച്ചുകുലുക്കി.

വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ വരും ദിവസങ്ങളിലും തുടരും. ഈ മാസം ഇരുപത്തിയെട്ട് മുതൽ തെരുവ് നായ്ക്കൾക്കും തിരുവനന്തപുരം നഗരസഭ വാക്സിനേഷൻ നൽകും. ലിയോ ഇപ്പോഴും ആക്ടിവ സ്കൂട്ടറിലെ പെട്ടിയിൽ ശാന്തനായി തുടരുകയാണ്. വൈകാതെ അവനും വാക്സിനേഷൻ ലഭിക്കും. പതിനായിരം ഡോസ് വാക്സിനാണ് എത്തിയിരിക്കുന്നത്.