80 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് നിവേദനമയച്ച് ഒരു 88കാരന്‍

80 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വര്‍ധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനമയച്ച്   തലസ്ഥാനത്തെ ഒരു 88കാരന്‍. 80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരക്കില്‍ അധിക പെന്‍ഷന്‍ അനുവദിക്കണമെന്നാണ് പട്ടം സ്വദേശിയായ എംജെ ആന്റണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

 

തിരുവനന്തപുരം: 80 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വര്‍ധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനമയച്ച്   തലസ്ഥാനത്തെ ഒരു 88കാരന്‍. 80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരക്കില്‍ അധിക പെന്‍ഷന്‍ അനുവദിക്കണമെന്നാണ് പട്ടം സ്വദേശിയായ എംജെ ആന്റണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

കൂടുതല്‍ പേര്‍ക്കും ഇത്തരമൊരു അധിക പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച് അറിവില്ലെന്ന് ആന്റണി പറയുന്നു. സുഹൃത്തും മറ്റൊരു പെന്‍ഷനറുമായിരുന്ന കെഎം ജോസഫിനൊപ്പമാണ് ആന്റണി ഈ ശ്രമങ്ങള്‍ ആരംഭിച്ചതെങ്കിലും, ജോസഫിന്റെ മരണത്തോടെ ആന്റണി ഒറ്റയ്ക്കായി. എങ്കിലും, പ്രായമായ തന്റെയും മറ്റ് ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെയും ചികിത്സാച്ചെലവുകള്‍ക്കും അവശതകള്‍ക്കും പിന്തുണയായി ഈ അധിക പെന്‍ഷന്‍ നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയിട്ടില്ല.

പെന്‍ഷന്‍ ഒരു ദാനമല്ലെന്നും വാര്‍ധക്യകാലത്ത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്നും സുപ്രീംകോടതി മുന്‍പ് വിധിച്ചിട്ടുണ്ടെന്ന് ആന്റണി ചൂണ്ടിക്കാണിക്കുന്നു. പ്രസിദ്ധമായ ഡിഎസ് നകാര വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണത്. അഞ്ചാം കേന്ദ്ര ശമ്പള കമ്മീഷനും ആറാം ശമ്പള കമ്മീഷനും പ്രായമാകുന്തോറും ആരോഗ്യ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ഫോര്‍മുല പ്രകാരം 80 വയസ്സ് തികയുമ്പോള്‍ അടിസ്ഥാന പെന്‍ഷന്റെ 20 ശതമാനം അധികമായി നല്‍കണം. പ്രായം കൂടുന്തോറും ഇത് വര്‍ധിപ്പിച്ച് 100 വയസ്സ് തികയുമ്പോള്‍ 100 ശതമാനം അധിക പെന്‍ഷന്‍ നല്‍കണം. കേരളമൊഴികെ മറ്റ് പല സംസ്ഥാനങ്ങളും ഈ കേന്ദ്ര മാതൃക പിന്തുടരുന്നുണ്ടെന്ന് ആന്റണി പറയുന്നു.