പത്തനംതിട്ടയില്‍ തോക്കുമായി രോഗി ആശുപത്രിയില്‍; ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി, ആശുപത്രിയെ വിറപ്പിച്ച് യുവാവ് പിടിയില്‍
കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ (സിഎച്ച്‌സി) എയർഗണ്ണുമായി എത്തി രോഗിയുടെ അതിക്രമം.ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് ആശുപത്രി ജീവനക്കാർക്കും രോഗികള്‍ക്കും നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
മെഡിക്കല്‍ പ്രാക്റ്റീസിനായി എത്തിയ വിദ്യാർഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്ക് കണ്ട് പരിഭ്രാന്തരായി പ്രാണരക്ഷാർഥം പുറത്തേക്ക് ഓടി.
പത്തനംതിട്ട : കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ (സിഎച്ച്‌സി) എയർഗണ്ണുമായി എത്തി രോഗിയുടെ അതിക്രമം.ചികിത്സ വൈകിയാല്‍ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് ആശുപത്രി ജീവനക്കാർക്കും രോഗികള്‍ക്കും നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കുന്നന്താനം CHC യില്‍ രാവിലെയാണ് സംഭവം നടന്നത്. നേഴ്സുമാരുടെ മുറിയിലേക്ക് കടന്നുചെന്ന ഇയാള്‍ ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി. തോക്ക് അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു. മെഡിക്കല്‍ പ്രാക്റ്റീസിനായി എത്തിയ വിദ്യാർഥികളും മറ്റ് ജീവനക്കാരും രോഗികളും തോക്ക് കണ്ട് പരിഭ്രാന്തരായി പ്രാണരക്ഷാർഥം പുറത്തേക്ക് ഓടി. ഇതോടെ ആശുപത്രി പരിസരത്ത് വലിയ തോതിലുള്ള പരിഭ്രാന്തിയാണുണ്ടായത്. മെഡിക്കല്‍ ഓഫീസർ എത്തിയതോടെ ലിനു വാഹനത്തില്‍ കയറി സ്ഥലം വിട്ടു.
ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് കീഴ്വായ്പ്പൂർ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ പ്രതി പിടിയിലായി. ഇയാളുടെ കൈയില്‍നിന്നും എയർഗണ്ണും സ്റ്റെതസ്കോപ്പും കണ്ടെടുത്തു. താൻ ഡോക്ടറാണെന്നും സിഎച്ച്‌സിയില്‍ വരാമെന്നും പൊലീസ് പിടിയിലായപ്പോള്‍ ഇയാള്‍ അവകാശപ്പെട്ടു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ സംസാരിച്ചത്.