പത്തനംതിട്ടയില്‍ മധ്യവയസ്‌കന് ബന്ധുവായ യുവാവിന്റെ മര്‍ദ്ദനമേറ്റ് ദാരുണാന്ത്യം 

പത്തനംതിട്ടയില്‍ 45 കാരന്‍ ബന്ധുവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. പത്തനംതിട്ട കോന്നി കുളത്തുമണ്ണില്‍ ആണ് സംഭവം ഉണ്ടായത്. കേസില്‍ 27 വയസ്സുകാരന്‍ പിടിയിലായി. കുളത്തുമണ്‍ അംബേദ്കര്‍ ഉന്നതിയിലെ

 

 പത്തനംതിട്ട: പത്തനംതിട്ടയില്‍ 45 കാരന്‍ ബന്ധുവിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. പത്തനംതിട്ട കോന്നി കുളത്തുമണ്ണില്‍ ആണ് സംഭവം ഉണ്ടായത്. കേസില്‍ 27 വയസ്സുകാരന്‍ പിടിയിലായി. കുളത്തുമണ്‍ അംബേദ്കര്‍ ഉന്നതിയിലെ അനില്‍ ആണ് മരിച്ചത്. അനിലിന്റെ ജേഷ്ഠന്റെ മകനാണ് പൊലീസ് കസ്റ്റഡിയിലുള്ള സുധീഷ്. വീടുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നു എന്നും ഇതിനെതുടര്‍ന്നാണ് ആക്രണമെന്നുമാണ് വിവരം. അനിലിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുധീഷ് മുമ്പ് ക്രിമിനല്‍ കേസില്‍ പ്രതി ആയിരുന്നെന്നും പൊലീസ് പറയുന്നു.

ഇന്നലെ രാത്രി 9 മണിക്ക് ശേഷമായിരുന്നു കൊലപാതകം നടന്നത്. സുധീഷിന്റെ പിതാവ് കുളത്തുമണ്ണില്‍ ഒരു വീട് വെച്ചിരുന്നു. ഇവിടെ ആരും താമസിക്കുന്നുണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലാണ് സുധീഷിന്റെ പിതാവ് ജോലി ചെയ്യുന്നത്. സുധീഷ് ജോലി സംബന്ധമായി കുളത്തുണണ്ണില്‍ എത്താറുണ്ടായിരുന്നു. സമാനമായി കൊല്ലപ്പെട്ട അനിലും കുളത്തുമണ്ണില്‍ ജോലി സംബന്ധമായി എത്തിയിരുന്നു. ഈ സമയം സുധീഷിന്റെ പിതാവ് നിര്‍മിച്ച വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇത് സുധീഷിന് ഇഷ്ടമായിരുന്നില്ലെന്നാണ് വിവരം. സുധീഷ് തന്റെ ഭാര്യക്കൊപ്പം ഒരു വാടക വീട്ടിലായിരുന്നു താമസം. ഈ വിട് സംബന്ധിച്ച് ഇരുവരും തമ്മില്‍ മുമ്പും തര്‍ക്കം നടന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിയും എത്തിയിരുന്നു.

ഇന്നലെയും അനില്‍ അവിടെ എത്തി ഇതേ വീട്ടില്‍ തങ്ങിയിരുന്നു. പിന്നാലെ ഇത് അറിഞ്ഞ് അവിടെ എത്തിയ സുധീഷ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അനിലിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ പിതൃസഹോദരനെ സുധീഷ് തലമുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്പോഴേക്കും നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു അനില്‍. അപ്പോള്‍ തന്നെ പൊലീസിനെ വിരം അറിയിക്കുകയും സുധീഷിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കീഴ്‌പ്പെടുത്തി കെട്ടിയിടുകയുമായിരുന്നു. പരിക്കേറ്റ് നിലത്ത് കിടന്ന അനിലിനെ കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ സുധീഷ് മുമ്പ് പോക്‌സോ കേസില്‍ അടക്കം പ്രതിയാണെന്നാണ് വിവരം.