പമ്പയിലെ സിനിമാ ചിത്രീകരണം: അബദ്ധം പറ്റിയതെന്ന് അനുരാജ് മനോഹര്‍

 

അനുമതിയില്ലാതെ സിനിമ ചിത്രീകരണം നടത്തിയത് അബദ്ധം പറ്റിയതാണെന്നും പിഴയടയ്ക്കാന്‍ തയ്യാറാണെന്നും സംവിധായകന്‍ വനം വകുപ്പിനെ അറിയിച്ചു

 

വിശദമായ അന്വേഷണം നടത്തുന്നതിനായി ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ പമ്പയില്‍ സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ സംവിധായകന്‍ അനുരാജ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തി. പ്ലാപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയാണ് അനുരാജ് മൊഴി നല്‍കിയത്. അബദ്ധം പറ്റിയതാണെന്ന് അനുരാജ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുന്നതിനായി ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനുമതിയില്ലാതെ സിനിമ ചിത്രീകരണം നടത്തിയത് അബദ്ധം പറ്റിയതാണെന്നും പിഴയടയ്ക്കാന്‍ തയ്യാറാണെന്നും സംവിധായകന്‍ വനം വകുപ്പിനെ അറിയിച്ചു. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ കൂടി നിന്ന സ്ഥലത്താണ് ചിത്രീകരണം നടത്തിയതെന്നും അനുരാജ് കൂട്ടിച്ചേര്‍ത്തു. മുന്‍പ് സന്നിധാനത്ത് സിനിമe ചിത്രീകരണം നടത്താന്‍ അനുരാജ് അനുമതി തേടിയിരുന്നെങ്കിലും വിലക്കും തിരക്കും ചൂണ്ടിക്കാണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇത് നിഷേധിച്ചിരുന്നു.

ഷൂട്ടിങ് നടത്തിയത് സന്നിധാനത്ത് അല്ലെന്നും പമ്പ ഹില്‍ടോപ്പിലാണെന്നും അനുരാജ് നേരത്തെ പറഞ്ഞിരുന്നു. പമ്പ പശ്ചാത്തലമാക്കിയിള്ള സിനിമയായതിനാലാണ് അവിടെ ചിത്രീകരണം നടത്തിയതെന്നും അനുരാജ് പറഞ്ഞിരുന്നു. അനുമതിയില്ലാതെ പെരിയാര്‍ ടൈഗര്‍ റിസര്‍വിനുള്ളില്‍ പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും വനം വകുപ്പ് അനുരാജിനെതിരെ കേസെടുത്തിരുന്നു.