പാലത്തായ് പോക്‌സോ കേസ്: പ്രതി പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി


2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂര്‍ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്

 

വിചാരണക്കോടതി കഴിഞ്ഞവര്‍ഷമാണ് ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.

പാലത്തായ് പോക്‌സോ കേസില്‍ പ്രതി പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചു. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാള്‍ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരയായ കുട്ടിയുടെ മൊഴികളില്‍ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു. 600ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധയില്‍പ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു. വിചാരണക്കോടതി കഴിഞ്ഞവര്‍ഷമാണ് ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.


2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂര്‍ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. പോക്‌സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയുടെതാണ് ശിക്ഷാവിധി. ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസില്‍ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.