പാലക്കാട്ടെ കൈക്കൂലിക്കേസ്: സുരേഷ് കുമാറിനെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

 

പാലക്കാട്ടെ കൈക്കൂലിക്കേസില്‍ പ്രതി സുരേഷ് കുമാറിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സുരേഷ് കുമാറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

3 വര്‍ഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫീസില്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ എത്തുന്നത് കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും. സര്‍വ്വെ പൂര്‍ത്തിയാക്കാത്ത പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.

എന്നാല്‍ സുരേഷ് കുമാര്‍ കൈക്കൂലിക്കാരന്‍ ആണെന്ന് എന്നറിയില്ലായിരുന്നുവെന്ന് പാലക്കയം വില്ലേജ് ഓഫീസര്‍ പറയുന്നത്. മണ്ണാര്‍ക്കാട് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ പാലക്കയം വിലേജ് ഓഫീസിലും പരിശോധന നടത്തിയിരുന്നു. മണ്ണാര്‍ക്കാട് ലോഡ്ജ് മുറിയില്‍ പണത്തിനു പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍,കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേന്‍,പടക്കങ്ങള്‍ ,കെട്ടു കണക്കിന് പേനകള്‍ എന്നിവയാണ് കണ്ടെത്തിയത്. കൈക്കൂലിയായി പൈസ മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലന്‍സിന്റെ നിഗമനം. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് വിജിലന്‍സ് അന്വേഷിക്കും. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാള്‍ വ്യാപകമായി ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കിലും വിജിലന്‍സിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്.