പാലക്കാട് വന്‍ രാസലഹരി വേട്ട : മുന്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് എറണാകുളം സ്വദേശികള്‍ പിടിയില്‍

വന്‍ രാസലഹരി വേട്ട, മുന്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് എറണാകുളം സ്വദേശികള്‍ പിടിയില്‍. ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍, എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്

 


പാലക്കാട്: വന്‍ രാസലഹരി വേട്ട, മുന്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് എറണാകുളം സ്വദേശികള്‍ പിടിയില്‍. ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍, എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് എന്നിവര്‍ സംയുക്തമായി വേലന്താവളം മേനോന്‍പാറ റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന, വ്യവസായിക അളവിലുള്ള, മെത്താംഫെറ്റമിനും കഞ്ചാവും പിടികൂടിയത്. എറണാകുളം പറവൂര്‍ കരുമാല്ലൂര്‍ വെളിയത്തുനാട് സ്വദേശികളായ മുഹമ്മദ് മെഹജൂബ് (38), ചോമയത്തുപറമ്പ് സഹീര്‍ കെ എന്‍ (36), ആലുവ പറമ്പായ കമ്പത്ത് വീട്ടില്‍ ഷാഫി കുഞ്ഞുമരക്കാര്‍ (38) എന്നിവരാണ് പിടിയിലായത്.

ബാംഗ്ലൂരുവില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു ലഹരിവസ്തക്കള്‍. മുന്‍പും സമാനരീതിയില്‍ ലഹരി കടത്തിയതായി പ്രതികള്‍ മൊഴി നല്‍കി. മുഹമ്മദ് മെഹജൂബ് കരുമാല്ലൂര്‍ മുന്‍ പഞ്ചായത്ത് അംഗമാണ്. 70.5 ഗ്രാം മെത്താംഫെറ്റാമിന്‍ ഏഴ് ഗ്രാം കഞ്ചാവ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

ഇത്രയും അളവില്‍ രാസലഹരി കൈവശം വെക്കുന്നത് നിലവിലെ നിയമപ്രകാരം 20 വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, നെന്മാറ റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.ഡി. കലാദാസ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ വി. മണി, പ്രിവന്റീവ് ഓഫീസര്‍ സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സെല്‍വകുമാര്‍ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. ചിറ്റൂര്‍ കോടതിയില്‍ ഹജാരക്കിയ പ്രതികളെ റിമാന്റ് ചെയ്തു.