എഫ്.സി.ആര്‍.എ ബില്ല് കൊണ്ടുവന്നത് കേരളത്തിലെ എംപിമാര്‍ ഇല്ലാത്ത സമയം നോക്കി;  പാസാകാതിരിക്കാന്‍ പ്രതിപക്ഷം എന്തു വില  കൊടുത്തും ശ്രമിക്കുമെന്ന്  കെസി വേണുഗോപാല്‍ എംപി

പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട് പാര്‍ലിമെന്റില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്.എഫ്.സി.ആര്‍.എ ബില്ല് കൊണ്ടുവന്നത് കേരളത്തിലെ എംപിമാര്‍ ഇല്ലാത്ത സമയം നോക്കിയാണെന്നും ബില്ല് പാസാകാതിരിക്കാന്‍ പ്രതിപക്ഷം എന്തു വില  കൊടുത്തും ശ്രമിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

 

കുറ്റ്യാടി: എഫ്.സി.ആര്‍.എ ബില്ലിൽ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.  എഫ്.സി.ആര്‍.എ ബില്ല് കൊണ്ടുവന്നത് കേരളത്തിലെ എംപിമാര്‍ ഇല്ലാത്ത സമയം നോക്കിയാണെന്നും ബില്ല് പാസാകാതിരിക്കാന്‍ പ്രതിപക്ഷം എന്തു വില  കൊടുത്തും ശ്രമിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

''പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട് പാര്‍ലിമെന്റില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്.  ബംഗാള്‍, കേരളം, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രതിപക്ഷത്തെ കുറെയേറെ എംപിമാര്‍ പ്രചാരണത്തിന്റെ തിരക്കിലാണ്. ഈ സമയത്ത് പാര്‍ലിമെന്റ് സമ്മേളനം തന്നെ നടത്താന്‍ പാടില്ലാത്തതാണ്. എന്നിട്ടും സമ്മേളനം നടത്തിയെന്നു മാത്രമല്ല, സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലാണ് തിരക്കിട്ട് ഈ ബില്‍ അവതരിപ്പിച്ചത്.

ന്യൂനപക്ഷ സമുദായ സംഘടനകളിലെ ഉള്‍പ്പെടെ മനുഷ്യസ്നേഹികള്‍ നടത്തുന്ന ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളെ തടയാനുദ്ദേശിക്കുന്ന ബില്‍ പാര്‍ലിമെന്റില്‍ പാസാകാതിരിക്കാന്‍ പ്രതിപക്ഷം എന്തു വില  കൊടുത്തും ശ്രമിക്കും. അതത് സംസ്ഥാനങ്ങളില്‍ അത്യാവശ്യമായി പ്രചാരണത്തിന് ഉണ്ടാകേണ്ട എംപിമാര്‍ ഒഴികെയുള്ളവരെയെല്ലാം കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തുന്നത്.
നേരത്തേ വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ത്തന്നെ ഇത്തരം നീക്കങ്ങളുടെ പിന്നിലെ ഗൂഢലക്ഷ്യത്തെപ്പറ്റി താന്‍ പാര്‍ലിമെന്റില്‍ പ്രസംഗിച്ചിരുന്നു. വഖഫ് നിയമത്തിന്റെ പേരില്‍ ഇന്ന് മുസ്ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കൂന്നവര്‍ നാളെ ക്രൈസ്തവര്‍ അടക്കമുള്ള മറ്റ് വിഭാഗങ്ങളുടെ സ്വത്തുക്കളെയും ആക്രമിക്കുമെന്നാണ് അന്ന് താന്‍ പാര്‍ലിമെന്റില്‍ പ്രസംഗിച്ചത്. ഇപ്പോള്‍ അത് അത് അക്ഷരം പ്രതി ശരിയായിരിക്കുകയാണ്.

നമ്മുടെ നാട്ടില്‍ ആത്മാര്‍ഥമായി മനുഷ്യസ്നേഹത്തിലൂന്നി സന്നദ്ധ സേവനം നടത്തുന്ന ഒട്ടേറെ സംഘടനകളുണ്ട്. ക്രൈസ്തവ സഭകള്‍ അതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. വിദേശ സംഭാവന ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തുന്ന വലിയ വലിയ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നാട്ടിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി തുറന്നു കൊടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കടിഞ്ഞാണിടാന്‍ ഉദ്ദേശിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യുന്നത്. പാര്‍ലിമെന്റിന്റെ ബിസിനസ് അഡൈ്വസറി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ മറ്റു രാഷ്ട്രീയകക്ഷികളുമായി ആലോചിക്കുകയോ ചെയ്യാതെയാണ് ബില്‍ അവതരിപ്പിച്ചതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.