കെ കെ രമക്കെതിരായ പ്രചരണങ്ങളെ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷം

കെ കെ രമയുടെ ചികിത്സ സംബന്ധിച്ച ആരോപണങ്ങളില്‍ ആരോഗ്യ മന്ത്രി മറുപടി പറയണമെന്ന നിലപാടിലാണ് പ്രതിപക്ഷം.
 

സച്ചിന്‍ദേവ് എം എല്‍ എക്കെതിരെ കെ കെ രമ എം എല്‍ എ നല്‍കിയ പരാതിയില്‍ സ്പീക്കറിന്റെയും സൈബര്‍ സെല്ലിന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ചു പ്രതിപക്ഷം. കെ കെ രമക്കെതിരായ പ്രചരണങ്ങളെ രാഷ്ട്രീയ ആയുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. നിയമസഭക്ക് അകത്തും പ്രതിപക്ഷം വിഷയം ഉന്നയിക്കും. കെ കെ രമയുടെ ചികിത്സ സംബന്ധിച്ച ആരോപണങ്ങളില്‍ ആരോഗ്യ മന്ത്രി മറുപടി പറയണമെന്ന നിലപാടിലാണ് പ്രതിപക്ഷം.
കെ കെ രമയെ യുഡിഎഫ് സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. 52 വെട്ട് വെട്ടിയിട്ടും കലിയടങ്ങാതെ കെ കെ രമയ്ക്ക് നേരെ ആക്രോശവുമായി സിപിഐഎം വരികയാണ്. സമൂഹമാധ്യമങ്ങളില്‍ എംഎല്‍എ തന്നെ രമയ്‌ക്കെതിരെ ആക്ഷേപവുമായി വന്നു. പരിക്ക് പറ്റാത്തവര്‍ക്ക് പ്ലാസ്റ്റര്‍ ഇട്ട് കൊടുക്കുന്ന സ്ഥലമാണോ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയെന്ന ചോദ്യത്തിന് ആരോഗ്യ മന്ത്രിയാണ് മറുപടി നല്‍കേണ്ടത്. കെ കെ രമയെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സിപിഎം പാഴാക്കാറില്ല. രമയ്ക്ക് മേല്‍ ഒരാളും കുതിര കയറാന്‍ വരേണ്ട. ഞങ്ങള്‍ അവരെ ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കും. വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ടെന്നും സതീശന്‍ പറഞ്ഞു.