റാണിപുരത്ത് സിപ്പ് ലൈന്‍ തകര്‍ന്ന് ഓപ്പറേറ്റര്‍ മരിച്ച സംഭവം: മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍

വിനോദസഞ്ചാരികളെ കയറ്റുന്നതിനിടെ കേബിള്‍ കുരുങ്ങി സിപ്പ് ലൈന്‍ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.

 

അപകടത്തിന് പിന്നില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം.

റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ സിപ്പ് ലൈന്‍ അപകടത്തില്‍ മരിച്ച ഓപ്പറേറ്റര്‍ സനൂപ് കൃഷ്ണന്റെ (24) മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കഴിഞ്ഞ ദിവസമാണ് സിപ്പ് ലൈന്‍ ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചത്. വിനോദസഞ്ചാരികളെ കയറ്റുന്നതിനിടെ കേബിള്‍ കുരുങ്ങി സിപ്പ് ലൈന്‍ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.

ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസം തന്നെയുണ്ടായ ഈ ദാരുണ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അപകടത്തിന് പിന്നില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം.

യാതൊരുവിധ അനുമതികളുമില്ലാതെയാണ് ഈ റോപ് വേ പ്രവര്‍ത്തിച്ചിരുന്നതെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ പാലിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കുമെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും, കുടുംബത്തിന് അര്‍ഹമായ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്.