'രാഹുലിനെ മാറ്റിനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു, ഉമ്മന്‍ചാണ്ടിയുടെ മനസിനെ മുറിവേല്‍പ്പിച്ച പ്രതികരണം ഷാഫി നടത്തി' ; എ കെ ഷാനിബ്

 

ഉമ്മന്‍ചാണ്ടിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന പ്രതികരണമാണ് അന്ന് ഷാഫി നടത്തിയത് എന്നും ഷാനിബ് വെളിപ്പെടുത്തി.

 

ഈ നിമിഷം വരെയ്ക്കും തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാന്‍ കഴിയാതെ പോയി എന്നോ പറയാന്‍ ഷാഫി തയ്യാറായിട്ടില്ല

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡിലായതിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ കെ ഷാനിബ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളുണ്ടായ സമയത്ത് ഉമ്മന്‍ചാണ്ടി രാഹുലിനെ മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന പ്രതികരണമാണ് അന്ന് ഷാഫി നടത്തിയത് എന്നും ഷാനിബ് വെളിപ്പെടുത്തി. സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയില്‍ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മന്‍ചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫി എന്നും ഷാനിബ് വെളിപ്പെടുത്തി. ഈ നിമിഷം വരെയ്ക്കും തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാന്‍ കഴിയാതെ പോയി എന്നോ പറയാന്‍ ഷാഫി തയ്യാറായിട്ടില്ല എന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്ന ഷാനിബിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
യൂത്ത് കോണ്‍ഗ്രസില്‍ ഭാരവാഹി ആയിരുന്ന സമയത്ത് ഞാന്‍ ഉള്‍പ്പെടെ കൂടെ ഉള്ള എല്ലാവരും തെരഞ്ഞെടുപ്പിലൂടെയാണ് ഭാരവാഹികള്‍ ആയത്.എന്നാല്‍ ഇന്ന് നിരവധി ബലാത്സംഗ കേസില്‍ പ്രതിയായ ഇയാള്‍ ഷാഫി പറമ്പിലിന്റെ പിന്തുണയോടെ നേരിട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ആവുകയായിരുന്നു.അന്ന് മുതല്‍ ആ അധാര്‍മികവും നീതി രഹിതവുമായ ഇടപെടലിന് എതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നു.

പിന്നീട് ഇങ്ങോട്ട് സഹപ്രവര്‍ത്തകരായ നിരവധി സ്ത്രീകളെ ഇയാള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ വിവരങ്ങള്‍ അറിഞ്ഞിട്ടും ഷാഫി അതിനോട് നിഷേധാത്മകമായിട്ടാണ് പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചര്‍ച്ച ഉയര്‍ന്നുവന്ന സമയം സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെ ഇയാളെ മാറ്റി നിര്‍ത്തണം എന്ന് നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന പ്രതികരണം ആണ് ഷാഫി നടത്തിയത്. സ്ത്രീകളോട് ഏറ്റവും അറപ്പുളവാക്കുന്ന രീതിയില്‍ പെരുമാറുന്ന ഒരു ക്രിമിനലിന് വേണ്ടി ഉമ്മന്‍ചാണ്ടിയെ പോലും അവഗണിച്ച് ശക്തമായി നിന്നയാളാണ് ഷാഫി.

കോണ്‍ഗ്രസുകാരായ ഷഹനാസും,താര ടോജോ അലക്‌സും സജ്‌നയും ഒക്കെ ഈ വിഷയത്തില്‍ പറയാന്‍ പറ്റുന്ന ഭാഷയില്‍ അയാളെ കുറിച്ച് പറഞ്ഞിട്ടും നേരിട്ട് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആക്കാനും, ചാനലുകളില്‍ വിളിച്ച് ചര്‍ച്ചക്ക് വിളിപ്പിക്കാനും, പിന്നീട് ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കാനും പാലക്കാട് എംഎല്‍എ ആക്കാനും ഒക്കെ മുന്നില്‍ നിന്നത് വടകര എംപി ഷാഫിയാണ് .ചാനല്‍ ഇന്റര്‍വ്യു വില്‍ എല്ലാം അയാളെ പെണ്ണു കെട്ടിക്കണം എന്നാലേ ശരിയാവൂ എന്ന് വഷളന്‍ ചിരിയില്‍ പറയുന്നതും കേരളം കേട്ടിട്ടുണ്ട്. ഒരു പെണ്‍കുട്ടി ഇവന്റെ വലയില്‍ പെട്ട് വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ച് ആ കാര്യത്തെ കുറിച്ച് ഷാഫിയോട് ചോദിച്ചപ്പോള്‍ വേറുതെ അബദ്ധത്തില്‍ പോയി ചാടണ്ട എന്നും ഉപദേശിച്ചത്രേ.

നിരവധി പെണ്‍കുട്ടികളെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നതാണ് അറിയാന്‍ കഴിയുന്നത്. അതില്‍ തന്നെ കൂടുതല്‍ കേസും ബലപ്രയോഗത്തിലൂടെയായിരുന്നു. പെണ്‍കുട്ടികളുടെ മേലെ ചാടി വീണ് അവരെ ബലാല്‍സംഗം ചെയ്ത് അവരുടെ കഴുത്ത് പിടിച്ച് ശ്വാസം മുട്ടിക്കുക മുഖത്ത് അടിക്കുക മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുക ഇതോക്കെയാണ് അയാളുടെ രീതി.
എല്ലാം അറിയുന്ന ഒരാള്‍ ആണ് ഷാഫി. ഇനി ഒന്നും അറിഞ്ഞിരുന്നില്ല എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെയും എല്ലാം പുറത്ത് വന്നതിന് ശേഷം എന്തായിരുന്നു നിലപാട് ? കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി പ്രതിയുടെ ധാര്‍മികതയെക്കുറിച്ചുള്ള പ്രസംഗം അല്ലേ നടത്തിയത് ?അയാള്‍ സ്വയം ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവെച്ചു എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ അല്ലേ ശ്രമിച്ചത് ? വി ഡി സതീശന്‍ ആദ്യം എല്ലാ പിന്തുണയും കൊടുത്തെങ്കിലും നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ കാര്യങ്ങള്‍ അറിഞ്ഞതിന് ശേഷം സതീശനും പൂര്‍ണമായി കൈവിട്ടു .സ്വന്തം അസ്ഥിയില്‍ തൊട്ടപ്പോ വി ഡി സതീശന് വേദനിച്ചു. അപ്പോഴെങ്കിലും നിലപാട് മാറ്റി എന്നത് നല്ല കാര്യം.

എന്നാല്‍ ആദ്യത്തെ പരാതിയില്‍ തന്നെ ഇടപെട്ടിരുന്നു എങ്കില്‍ അഞ്ചോ ആറോ പെണ്‍കുട്ടികള്‍ എങ്കിലും രക്ഷപ്പെട്ട് പോയേനെ. ഷാഫി അപ്പോഴും കെ സിയെ കൂട്ട് പിടിച്ച് സതീശന് എതിരെ ഉള്ള നീക്കത്തിന് ഇറങ്ങുകയായിരുന്നു. എല്ലാം പുറത്ത് വന്നതിന് ശേഷവും ആ ക്രിമിനലിന് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നയാളാണ് ഷാഫി പറമ്പില്‍. പാലക്കാട് വീടുകളുടെ തറക്കല്ലിടല്‍ ഷോയില്‍ വന്ന നടികളില്‍ ഒരാള്‍ എനിക്ക് ഷാഫി ചേട്ടനോട് പ്രണയം തോന്നിയിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞിട്ടുള്ളയാളാണ്. ഷാഫി ചേട്ടന്‍ പറയാതെ ആ നടി പാലക്കാട് വരുമെന്ന് കരുതാനാവില്ല. അതും ഇത്രയും വിവാദങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണ് എന്ന് കൂടി ഓര്‍ക്കണം.
പാലക്കാട്ടെ ഒരു കെപിസിസി ജനറല്‍ സെക്രട്ടറി ഷാഫിയുടെ നിര്‍ദ്ദേശം ഇല്ലാതെ ആ പരിപാടിയില്‍ പങ്കെടുക്കുകയും ഇല്ല. ബലാല്‍സംഗക്കേസും ശബരിമലകേസും കൂട്ടിക്കുഴക്കാന്‍ ഏറ്റവും അധികം ശ്രമിച്ചയാളാണ് ഷാഫി. ഈ നിമിഷം വരെ തനിക്ക് തെറ്റ് പറ്റിയെന്നോ അയാളെ മനസ്സിലാക്കാന്‍ കഴിയാതെ പോയി എന്നോ പറയാന്‍ ഷാഫി തയ്യാറായിട്ടില്ല. നിരവധി പെണ്‍കുട്ടികള്‍ ഇപ്പോഴും ഡോസ് കൂടിയ മരുന്ന് കഴിച്ചിട്ടാണ് ഒന്ന് ഉറങ്ങുന്നത് പോലും. ഈ ഒരൊറ്റ ക്രിമിനല്‍ കാരണം ഇപ്പോഴും മനോരോഗ വിദഗ്ധന്റെ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികളേറെയാണ്. അച്ഛനും അമ്മയും അറിഞ്ഞാല്‍ അവര്‍ക്കിതൊന്നും താങ്ങാന്‍ കഴിയില്ല നെഞ്ച് തകര്‍ന്നു മരിച്ച് പോകും
എന്ന് നിലവിളിക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ട്.
അമ്മമാരോടാണ്, ഈ ക്രിമിനലുമായി ഏതെങ്കിലും വിധം ഇടപെടാന്‍ സാധ്യത ഉള്ള പെണ്‍കുട്ടികളുടെ അമ്മമാരോടാണ് മക്കളെ അടുത്തിരുത്തി ചോദിക്കണം. എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അത് അവരുടെ കുറ്റമല്ല എന്ന് അവരെ ബോധ്യപ്പെടുത്തണം.
കൂടെ നില്‍ക്കും എന്ന് ഉറപ്പ് കൊടുക്കണം. കൂടെ നില്‍ക്കണം. സമാനമല്ലെങ്കിലും കേരളത്തിലെ ഒരു നടിക്ക് ഇത് പോലെ അതിക്രമം നേരിട്ടിട്ട് അവര്‍ തല ഉയര്‍ത്തിപിടിച്ച് ജീവിക്കുന്നില്ലേ എന്ന് അവര്‍ക്ക് ധൈര്യം കൊടുക്കണം. പേപ്പട്ടി കടിച്ചതിന് കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ. കൂടെ നില്‍ക്കണം,അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ള മനുഷ്യരേ, കൂടെ നില്‍ക്കണം