സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ചു ; 4,500 രൂപയും 20,000 രൂപ വരെ അഡ്വാൻസും
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് സ്ഥാപന ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും ഉത്സവബത്തയും ഓണം അഡ്വാൻസും അനുവദിച്ച് സർക്കാർ ഉത്തരവായി. ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്തുതുടങ്ങും.
ജീവനക്കാർക്ക് 4,500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്ത മറ്റ് വിഭാഗം ജീവനക്കാർക്ക് 3,000 രൂപയും, സർവീസ് പെൻഷൻകാർക്ക് 1,250 രൂപയും പ്രത്യേക ഉത്സവബത്തയായി ലഭിക്കും. ഏക അധ്യാപക വിദ്യാലയങ്ങൾ, പെരിപതെറ്റിക് വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർ, ആയമാർ, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1,550 രൂപയും ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. കൂടാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള ദിവസവേതനക്കാർക്ക് 1,460 രൂപയും, അംഗൻവാടി/ബാലവാടി വർക്കർമാർ, ഹെൽപർമാർ, പാലിയേറ്റീവ് കെയർ നഴ്‌സുമാർ എന്നിവർക്ക് 1,450 രൂപ വീതവുമാണ് ഉത്സവബത്ത.
എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാരുടേയും മറ്റ് പ്രമുഖരുടെയും പേഴ്‌സണൽ സ്റ്റാഫിനും 20,000 രൂപ ഓണം അഡ്വാൻസായി ലഭിക്കും. ഈ തുക ഒക്ടോബർ മാസം മുതൽ അഞ്ച് തുല്യ ഗഡുക്കളായി ശമ്പളത്തിൽ നിന്ന് തിരിച്ചടയ്ക്കണം. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, എൻ.എം.ആർ, സി.എൽ.ആർ തൊഴിലാളികൾ, അംഗൻവാടി വർക്കർമാർ, വിവിധ വകുപ്പുകളിലെ സ്ഥിരമല്ലാത്ത വർക്കർമാർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്ക് 6,000 രൂപ വീതവും ഓണം അഡ്വാൻസ് അനുവദിച്ചിട്ടുണ്ട്.
11-ാം ശമ്പള പരിഷ്‌കരണ പ്രകാരം 49,275 രൂപ വരെയോ, 10-ാം ശമ്പള പരിഷ്‌കരണ പ്രകാരം 44,462 രൂപ വരെയോ ശമ്പളമുള്ള അർഹരായ ജീവനക്കാർക്കാണ് ബോണസ് ലഭിക്കുക. ഒരു മാസത്തെ വേതനമോ 4,500 രൂപയോ ഇതിൽ ഏതാണോ കുറവ്, ആ തുകയായിരിക്കും ബോണസായി ലഭിക്കുക.